പുന്നമടക്കായലിൽ ആവേശ ത്തിന്‍റെ ഓളം സൃഷ്‌ടിക്കാൻ ഒരു പകലിനപ്പുറം നെഹ്റു ട്രോഫി വള്ളംകളി. നാളെ നടക്കുന്ന നെഹ്റു ട്രോഫി വള്ളംകളിക്കായി പുന്നമട ഒരുങ്ങി.
നെഹ്റു പവിലിയന്‍റെയും താൽക്കാലിക ഗാലറികളുടെയും നിർമാണം അവസാന ഘട്ടത്തിലെത്തി. യന്ത്രവത്കൃത സ്റ്റാർട്ടിങ് സംവിധാനവും ഫോട്ടോ ഫിനിഷിങ് സംവിധാനവും സജ്ജമാക്കിയിട്ടുണ്ട്. വള്ളംകളി കാണാനെത്തുന്നവർക്കായി കൂടുതൽ ബോട്ടുകളും ബസുകളും ഏർപ്പെടുത്തി. അയൽ ജില്ലകളിലെ കെഎസ്ആർടിസി ഡിപ്പോകളിൽ നിന്ന് രാവിലെ ആലപ്പുഴയിലേക്കും വൈകിട്ട് തിരികെയും പ്രത്യേക സർവീസുകളുണ്ടാകും. ഇതിനുപുറമേ വള്ളംകളി കാണുന്നതിനായി കെഎസ്ആർടിസി ബജറ്റ് സെല്ലിന്റെ നേതൃത്വത്തിൽ പ്രത്യേക പാക്കേജ് ടൂറിസം സംവിധാനവും ഹെൽപ് ഡെസ്കും ഒരുക്കിയിട്ടുണ്ട്.
വിവിധ വിഭാഗങ്ങളിലായി ഇക്കുറി മാറ്റുരയ്ക്കുന്നത് 71 വള്ളങ്ങളാണ്. ചുണ്ടൻ വിഭാഗത്തിൽ മാത്രം ആകെ 22 വള്ളങ്ങളുണ്ട്. ചുരുളൻ- 2, ഇരുട്ടുകുത്തി എ- 3, ഇരുട്ടുകുത്തി ബി-16, ഇരുട്ടുകുത്തി സി-14, വെപ്പ് എ- 5, വെപ്പ് ബി- 4, തെക്കനോടി തറ-1, തെക്കനോടി കെട്ട്-4 എന്നിങ്ങനെയാണ് മറ്റ് വിഭാഗങ്ങളിൽ മത്സരിക്കുന്ന വള്ളങ്ങളുടെയെണ്ണം.
നാളെ രാവിലെ 11-ന് മത്സരങ്ങൾ ആരംഭിക്കും. ചെറുവള്ളങ്ങളുടെ ഹീറ്റ്‌സാണ് ആദ്യം. ഉച്ചകഴിഞ്ഞ് രണ്ടിന് നടക്കുന്ന ഉദ്ഘാടന സമ്മേളനത്തിനു ശേഷമാകും ചുണ്ടൻ വള്ളങ്ങളുടെ ഹീറ്റ്‌സ് മത്സരങ്ങളും ചെറുവള്ളങ്ങളുടെ ഫൈനൽ മത്സരങ്ങളും നടക്കുക. വൈകുന്നേരം നാലു മുതലാണ് ഫൈനൽ മത്സരങ്ങൾ.