വിദ്വേഷം തുപ്പുന്ന സംഘപരിവാർ അജണ്ട നടപ്പാക്കാനുള്ള തിട്ടൂരവുമായി കേരള സർവ്വകലാശാലയുടെ വിസി ഇങ്ങോട്ട് വരേണ്ടെന്ന് സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവും എഐവൈഎഫ് സംസ്ഥാന പ്രസിഡന്‍റുമായ ബിബിന്‍ എബ്രഹാം. ജനങ്ങളെ വിഭജിച്ച് ഭരിക്കാമെന്നത് നിങ്ങളുടെ കാലങ്ങളായി പരീക്ഷിക്കുന്ന വെറും വ്യാമോഹം മാത്രമാണെന്നും അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
'കേരള സർവകലാശാലയുടെ വൈസ് ചാൻസലർ പദവിയിലിരിക്കുന്ന വ്യക്തി വർഗീയ സംഘടനാ വേദിയിലെത്തി വിദ്വേഷവും വിഭജനവും പ്രസംഗിക്കുന്നത് ഉന്നത വിദ്യാഭ്യാസ മേഖലയ്ക്കും ജനാധിപത്യ സമൂഹത്തിനും ആകെ അപമാനമാണ്.
ആർ.എസ്.എസ് സംഘടിപ്പിച്ച 'സങ്കൽപ് 2026 യുവസംഗമം' പരിപാടിയിൽ പങ്കെടുത്ത്, വന്ദേമാതരത്തെയും രാജ്യസ്നേഹത്തെയും മുൻനിർത്തി ജനങ്ങളെ അധിക്ഷേപിക്കുന്ന പ്രസ്താവന നടത്തിയത് വി.സിയുടെ പദവിക്ക് ചേർന്നതല്ല.
മാതൃത്വത്തെക്കുറിച്ചും മാതാപിതാക്കളെക്കുറിച്ചും വ്യക്തിപരമായ ആക്ഷേപങ്ങൾ ഉയർത്തി ജനങ്ങളെ തരംതിരിക്കുന്നത് കേവലം സംഘപരിവാർ അജണ്ടയുടെ ഭാഗമാണ്.ആ അജണ്ട കേരളത്തിൽ വിലപ്പോകില്ല എന്ന് ഓർത്താൽ നന്ന്.'' – അദ്ദേഹം വ്യക്തമാക്കി.