ബെംഗളൂരുവില്‍ അപകടത്തില്‍പ്പെട്ട കെഎസ്ആര്‍ടിസി ബസിന് നേരെ മുട്ടയേറുണ്ടായെന്നതിന് തെളിവ്. ബസിന് സമീപം ബിഡദിയിലെ രക്ഷാപ്രവര്‍ത്തകര്‍ മുട്ടയുടെ അവശിഷ്ടം കണ്ടെത്തി. സംഭവത്തില്‍ കര്‍ണാടക പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
രണ്ടുപേര്‍ മരിച്ച അപകടം അട്ടിമറിയെന്ന് നേരത്തേ സംശയമുണ്ടായിരുന്നു. അപകടമുണ്ടായ സ്ഥലത്തിന് സമീപം കഴിഞ്ഞ ദിവസം മറ്റൊരു ബസിന് നേരെ അജ്ഞാതര്‍ മുട്ടയേറിഞ്ഞിരുന്നു. ഇതോടെ അപകടത്തിന് കാരണം മുട്ടയേറാണോ എന്ന സംശയം ബലപ്പെടുത്തിയിരുന്നു. അജ്ഞാതര്‍ മുട്ടയെറിഞ്ഞതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ടാണോ അപകടമെന്നാണ് സംശയം.
ഓഗസ്റ്റ് എട്ടിന് ഉണ്ടായ അപകടത്തില്‍ ബസ് മറിഞ്ഞ് ഡ്രൈവറും കണ്ടക്ടറും മരിച്ചിരുന്നു. 14 പേർക്ക് പരുക്കേല്‍ക്കുകയും ചെയ്തിരുന്നു. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോയ കെഎസ്ആർടിസി ഡീലക്സ് ബസ് ബെംഗളൂരു- മൈസൂരു എക്സ്പ്രസ് വേയിൽ ബിഡദിക്ക് സമീപമാണ് നിയന്ത്രണം വിട്ട് മറിഞ്ഞത്. കണ്ടക്ടർ കോഴിക്കോട് കോവൂർ സ്വദേശി എൻ.എം.അരുൺ, ഡ്രൈവർ കോഴിക്കോട് നടക്കാവ് വെള്ളയിൽ സ്വദേശി മിഥിലേഷ് എന്നിവരാണ് മരിച്ചത്.
ബസ് അമിതവേഗത്തിലായിരുന്നുവെന്ന് കെഎസ്ആര്‍ടിസിയുടെ പ്രാഥമിക പരിശോധനയില്‍ കണ്ടെത്തിയിരുന്നു. അതേസമയം, ഡ്രൈവര്‍ക്ക് ആവശ്യത്തിന് വിശ്രമം ലഭിച്ചിരുന്നതായും അന്വേഷണത്തില്‍ വ്യക്തമായിട്ടുണ്ട്.