മൊബൈൽ ഫോൺ ഉപയോഗിച്ചതിന് അച്ഛൻ വഴക്കുപറഞ്ഞതിൽ മനംനൊന്ത് 13 വയസുകാരി ജീവനൊടുക്കി. നെടുമ്പാശേരിക്ക് സമീപം കുന്നുകര ചാലക്കയിൽ വാടകയ്ക്ക് താമസിക്കുന്ന കുടുംബത്തിലെ ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെയാണ് വ്യാഴാഴ്ച വൈകുന്നേരം വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
കുട്ടി പഠനത്തിൽ മിടുക്കിയായിരുന്നു എന്നും മാതാപിതാക്കളും മക്കളും തമ്മിൽ മികച്ച ബന്ധം പുലർത്തിയിരുന്ന കുടുംബമായിരുന്നെന്നും പൊലീസ് പറഞ്ഞു. പൊതുവെ വഴക്കു പറയാറില്ലാത്ത അച്ഛൻ വഴക്കു പറഞ്ഞതിന്റെ മനോവിഷമത്തിൽ കുട്ടി ജീവനൊടുക്കുകയായിരുന്നു
നിർമാണ തൊഴിലാളിയാണ് കുട്ടിയുടെ അച്ഛൻ. അമ്മ കൊച്ചി വിമാനത്താവളത്തിൽ ശുചീകരണ തൊഴിലാളിയായി ജോലി ചെയ്യുകയാണ്. വീട്ടിലെ ആവശ്യത്തിനായുള്ള ഫോണിലേക്ക് അച്ഛൻ ഇന്നലെ അത്യാവശ്യമായി വിളിച്ചപ്പോൾ കുട്ടി ഫോൺ ഉപയോഗിച്ചുകൊണ്ടിരിക്കുകയായിരുന്നു. ജോലി കഴിഞ്ഞ് വീട്ടിലെത്തിയ പിതാവ് കുട്ടിയോട് ഇക്കാര്യം ആരായുകയും വഴക്കുപറയുകയും ചെയ്തു. ഇതിനെ തുടർന്ന് കടുത്ത മനോവിഷമത്തിലായിരുന്നു കുട്ടി. വൈകുന്നേരം ട്യൂഷൻ കഴിഞ്ഞ് എത്തിയ ശേഷം വസ്ത്രം മാറാനെന്നു പറഞ്ഞ് മുറിയിൽ കയറി വാതിലടച്ച് ജീവനൊടുക്കുകയായിരുന്നു.