കെഎസ്ആർടിസിയുടെ പ്രിയദർശിനി ബസിൽ പുരുഷ യാത്രക്കാർക്ക് സൗജന്യ സീറോ ടിക്കറ്റ് നൽകി പണം തട്ടിയ സംഭവത്തിൽ കണ്ടക്ടർക്കെതിരെ വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തു. പെരുമ്പാവൂർ ഡിപ്പോയിൽ നിന്ന് മൂവാറ്റുപുഴ-ആലുവ റൂട്ടിൽ സർവീസ് നടത്തുന്ന ബസിലെ കണ്ടക്ടർ വിജയനെതിരെയാണ് വിജിലൻസ് വിഭാഗം റിപ്പോർട്ട് നൽകുകയും നടപടിക്ക് ശുപാർശ ചെയ്യുകയും ചെയ്തിരിക്കുന്നത്.
ആലുവ റൂട്ടിൽ സർവീസ് നടത്തിയ പ്രിയദർശിനി ബസിൽ വിജിലൻസ് വിഭാഗം നടത്തിയ പരിശോധനയിലാണ് തട്ടിപ്പ് പുറത്തുവന്നത്. വാഴക്കുളം പഞ്ചായത്തിലെ മഞ്ഞപ്പൊട്ട് സ്റ്റോപ്പിൽ ഇറങ്ങിയ രണ്ട് പുരുഷ യാത്രക്കാരുടെ ടിക്കറ്റുകൾ ടിക്കറ്റ് ഇൻസ്പെക്ടർ പ്രിയേഷ് പരിശോധിച്ചപ്പോൾ രണ്ടും സീറോ ടിക്കറ്റുകളാണെന്ന് കണ്ടെത്തുകയായിരുന്നു. സ്ത്രീകൾക്കുള്ള സൗജന്യ യാത്രാ ടിക്കറ്റാണ് പുരുഷന്മാർക്കും നൽകിയതെന്ന് വ്യക്തമായതോടെ ഇൻസ്പെക്ടർക്ക് സംശയം തോന്നി. തുടർന്ന് യാത്രക്കാരെ ചോദ്യം ചെയ്തപ്പോൾ ഇവർ കണ്ടക്ടർക്ക് പണം നൽകിയിരുന്നതായി വെളിപ്പെടുത്തുകയായിരുന്നു.
തുടർന്ന് ബസിനുള്ളിൽ നടത്തിയ കൂടുതൽ പരിശോധനയിൽ ഈ രണ്ട് യാത്രക്കാരെക്കൂടാതെ മറ്റ് മൂന്ന് പുരുഷ യാത്രക്കാർക്കുകൂടി സീറോ ടിക്കറ്റ് നൽകി പണം വെട്ടിച്ചതായി കണ്ടെത്തി. ഇവരിൽ നിന്നും കണ്ടക്ടർ വിജയൻ പണം ഈടാക്കിയതായി വ്യക്തമായിട്ടുണ്ട്.
പുരുഷ യാത്രക്കാരുടെ പണം തട്ടിയെടുക്കാനായി വ്യാജമായി സീറോ ടിക്കറ്റുകൾ നൽകിയ ക്രമക്കേട് സ്ഥിരീകരിച്ചതിനെത്തുടർന്നാണ് കണ്ടക്ടർ വിജയനെതിരെ വിജിലൻസ് വിഭാഗം വകുപ്പുതല നടപടിക്ക് ശുപാർശ ചെയ്തത്.