അര്‍ജുന്‍ ആയങ്കി വിഷയത്തില്‍ എല്ലാം പൊലീസ് നോക്കിക്കോളുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. തോക്ക് ഉപയോഗിക്കാന്‍ നിര്‍ദേശം ഉള്ളതായി അറിയില്ലെന്നും റൗഡികള്‍ പലതും പറയുമെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
അതേസമയം, സംസ്ഥാനത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അര്‍ജുന്‍ ആയങ്കിയുടെ സഹായികളായ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തു. മൂന്നുപേരെ തമ്പാന്നൂര്‍ പൊലീസും രണ്ടുപേരെ തുമ്പ പൊലീസും ചോദ്യം ചെയ്യുകയാണ്. നിലവിലുള്ള കേസുകള്‍ക്ക് പുറമെ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് ഫേസ്ബുക്ക് പോസ്റ്റിട്ടതിന് അര്‍ജുന്‍ ആയങ്കിക്കെതിരെ വീണ്ടും കേസെടുത്തു. ആലുവ സൈബര്‍ പൊലീസാണ് കേസെടുത്തത്. ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെയും പൊലീസ് ഉദ്യോഗസ്ഥരെയും വെല്ലുവിളിച്ച് ഒളിവിൽ തുടരുന്ന അർജുനായി തിരച്ചില്‍ ഊര്‍ജിതമാണ്.
അര്‍ജുന്‍റെ സഹോദരന്‍ അഖിലിനെ വടക്കുംനാഥ ക്ഷേത്രത്തിന്‍റെ പരിസരത്ത് നിന്ന് പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അര്‍ജുന്‍ പാലിയേക്കര ടോള്‍ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നതിന് പിന്നാലെ തൃശൂരിലും പൊലീസ് പരിശോധന ശക്തമാക്കിയിരുന്നു. മൂവാറ്റുപുഴ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള പത്തംഗ സംഘത്തെ അര്‍ജുനെ പിടികൂടാന്‍ നേരത്തെ നിയോഗിച്ചിരുന്നു. കോതമംഗലം, ഊന്നുകല്‍ എസ്എച്ച്ഒമാരെ ഭീഷണിപ്പെടുത്തിയ കേസിലായിരുന്നു അര്‍ജുനെതിരെ പൊലീസ് ആദ്യം അന്വേഷണം നടത്തിയത്.