കണ്ണൂർ ചെറുപുഴയിൽ മരിച്ച രക്ഷാപ്രവർത്തകൻ രാജേഷിന്റെ മൃതദേഹത്തോട് അനാദരം കാണിച്ചതിന് തെളിവായി ദൃശ്യങ്ങള്‍. നാല് ദിവസം പഴക്കമുള്ള മൃതദേഹം ഫ്രീസറില്ലാത്ത ആംബുലൻസിൽ പരിയാരം മെഡിക്കൽ കോളജിൽ നിന്ന് കയറ്റി അയക്കുന്നതും, തുടർന്ന് യാത്രാമധ്യേ ചാവക്കാട് വെച്ച് ഫ്രീസറുള്ള ആംബുലൻസിലേക്ക് മാറ്റുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.
മൃതദേഹത്തോട് കാട്ടിയത് പ്രഥമദൃഷ്ട്യാ ഗുരുതരമായ അനാദരമാണെന്നും സംഭവത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിച്ച് കർശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരന്‍ വ്യക്തമാക്കി. മൃതദേഹം കൊണ്ടുപോകാൻ ഫ്രീസർ നൽകണമെന്ന് ജില്ലാ കലക്ടറും പയ്യന്നൂർ എം.എൽ.എ വി. കുഞ്ഞികൃഷ്ണനും മെഡിക്കൽ കോളജ് അധികൃതരോട് ആവശ്യപ്പെട്ടിരുന്നു. എന്നാൽ മൃതദേഹം എംബാം ചെയ്തിട്ടുണ്ടെന്ന കാരണം പറഞ്ഞ് ഫ്രീസർ നൽകേണ്ടതില്ലെന്ന നിലപാടാണ് അധികൃതർ സ്വീകരിച്ചത്. സ്ഥലത്തുണ്ടായിരുന്ന ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. സുരേഷ് കുമാറാണ് ഇക്കാര്യം വ്യക്തമാക്കിയത്. Also Read: 'വല്ലാണ്ട് വിരട്ടരുത്... ചെന്നിത്തലയെ പൊന്നാടയണിയിക്കും'; 'ഒളിവില്‍' വെല്ലുവിളി തുടര്‍ന്ന് അര്‍ജുന്‍.
ഫ്രീസറില്ലാത്ത ആംബുലൻസിൽ മൃതദേഹം തിരുവന്തപുരത്തേക്ക് കൊണ്ടുപോകുന്നതിനിടെ ദുർഗന്ധം അനുഭവപ്പെട്ടതിനെത്തുടർന്നാണ് ചാവക്കാട് വെച്ച് വാഹനം മാറ്റേണ്ടി വന്നത്. സംഭവത്തിൽ ജില്ലാ കലക്ടറുടെ നിർദേശപ്രകാരം എ.ഡി.എമ്മിന്റെ ഔദ്യോഗിക അന്വേഷണം ഇതിനോടകം ആരംഭിച്ചിട്ടുണ്ട്.