കേരളത്തിന്റെ അതിവേഗ റെയില്‍ പദ്ധതികളായ സില്‍വര്‍ലൈനും തിരുവനന്തപുരം– കണ്ണൂര്‍ ഹൈസ്പീഡ് റെയില്‍ പദ്ധതിയും സംസ്ഥാന സര്‍ക്കാര്‍ ഉപേക്ഷിച്ചു. ഇ. ശ്രീധരന്‍ സമര്‍പ്പിച്ച ഹൈസ്പീഡ് പദ്ധതി നിര്‍ദേശം നിലവിലെ രൂപത്തില്‍ നടപ്പിലാക്കാന്‍ സാധിക്കില്ലെന്നാണ് സംസ്ഥാനം നിശ്ചയിച്ച വിദഗ്ധ സമതി അറിയിച്ചതെന്ന് കേന്ദ്ര റെയില്‍വെ മന്ത്രി അശ്വിനി വൈഷ്ണവ് പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. കേരളത്തിലെ റെയില്‍വെ വികസനത്തിന് മുന്‍ നിശ്ചയിച്ച പദ്ധതികളുണ്ടെന്നും കേന്ദ്രം അറിയിച്ചു. ജോണ്‍ ബ്രിട്ടാസ് എംപിയുടെ ചോദ്യത്തിനാണ് മന്ത്രിയുടെ മറുപടി.
കേരളത്തിലെ വടക്കുമുതല്‍ തെക്കുവരെയുള്ള റെയില്‍ ശ്രംഖലയുടെ ശേഷി വര്‍ധിപ്പിക്കുന്നതായി ഒട്ടേറെ സര്‍വേകളും നിര്‍മാണ പ്രവര്‍ത്തനങ്ങളും ആരംഭിച്ചിട്ടുണ്ടെന്ന് റെയില്‍വെ മന്ത്രി വ്യക്തമാക്കി. ഭൂമി ഏറ്റെടുക്കുന്നതിലെ കാലതാമസം പദ്ധതികള്‍ മുന്നോട്ട് കൊണ്ടു പോകുന്നതിന് െവല്ലുവിളിയാണ്. കേരളത്തിലെ റെയില്‍വെ വികസനത്തിന് ആവശ്യമായ 618 ഹെക്ടര്‍ ഭൂമിയില്‍ 78 ഹെക്ടര്‍ മാത്രമെ ഇതുവരെ ഏറ്റെടുത്തിട്ടുള്ളൂ. ഭൂമി ഏറ്റെടുക്കുന്നതിനായി 1,976 കോടി രൂപ സര്‍ക്കാറിന് കൈമാറിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി.
മംഗളൂരു- കാസര്‍കോട്- ഷൊര്‍ണൂര്‍, ഷൊര്‍ണൂര്‍- എറാണാകുളം, തിരുവനന്തപുരം- കായംകുളം, ഷൊര്‍ണൂര്‍- കോയമ്പത്തൂര്‍ പാതകളില്‍ പുതിയ മൂന്നും നാലും വരി നിര്‍മിക്കുന്നതിനുള്ള ഫീല്‍ഡ് ലൊക്കേഷന്‍ സര്‍വെ പൂര്‍ത്തിയായിട്ടുണ്ട്. കോട്ടയം വഴിയുള്ള എറണാകുളം– കായംകുളം മൂന്നാം പാതയുടെ സര്‍വെയും പൂര്‍ത്തിയായിട്ടുണ്ടെന്നും റെയില്‍വെ മന്ത്രി അറിയിച്ചു.
തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു
2009 ലെ റെയില്‍വേ ബജറ്റില്‍ കേരളത്തിന് അനുവദിച്ച കഞ്ചിക്കോട്ടെ കോച്ചു ഫാക്ടറി പദ്ധതി ഉപേക്ഷിച്ചതായും റെയില്‍വെ മന്ത്രി പാര്‍ലമെന്‍റില്‍ വ്യക്തമാക്കി. റെയില്‍വേയ്ക്ക് നിലവില്‍ പുതിയ കോച്ച് ഫാക്ടറി ആവശ്യമില്ലെന്നതാണ് ഇതിന് കാരണം. രാജ്യത്ത് റെയില്‍വെയുടെ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ കോച്ചു ഫാക്ടറികളുണ്ടെന്നും റെയില്‍വേ വിശദീകരിച്ചു. 2008 -09 ബജറ്റില്‍ പ്രഖ്യാപിച്ച പദ്ധതിക്കായി 2012-13 ല്‍ പ്രവര്‍ത്തന നടപടികള്‍ ആരംഭിച്ചിരുന്നു. ഇതിന്‍റെ ഭാഗമായി സംസ്ഥാന സര്‍ക്കാര്‍ 228 ഏക്കര്‍ ഭൂമി ഏറ്റെടുത്തു നല്‍കി. ഈ ഭൂമി ഭാവി വികസന ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കുമെന്നാണ് റെയില്‍വെ മന്ത്രിയുടെ വിശദീകരണം.