കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് എട്ട് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി. കോട്ടയം, ഇടുക്കി, പത്തനംതിട്ട, വയനാട്, മലപ്പുറം, ആലപ്പുഴ, പാലക്കാട്, കോഴിക്കോട് ജില്ലകളിലാണ് അവധി പ്രഖ്യാപിച്ചത്. വയനാട്ടില്‍ ഇന്നലെ തന്നെ അവധി പ്രഖ്യാപിച്ചിരുന്നു. അതേസമയം, മറ്റ് ജില്ലകളില്‍ ഇന്ന് പുലര്‍ച്ചയോടെയാണ് അവധി പ്രഖ്യാപിച്ചത്.
സ്കൂളുകൾ, കോളജുകൾ, പ്രഫഷണൽ കോളജുകൾ, അങ്കണവാടികൾ, ട്യൂഷൻ സെന്ററുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ ഉൾപ്പെടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും മദ്രസ ഉൾപ്പെടെയുള്ള മതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമായിരിക്കും. ALSO READ: ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; ഒരു മരണം; മലയോര മേഖലയില്‍ കനത്തമഴ ...
അതേസമയം, സംസ്ഥാനത്ത് മലയോര മേഖലകളില്‍ കനത്തമഴ തുടരുകയാണ്. കോട്ടയം ഇടുക്കി പത്തനംതിട്ട ജില്ലകളില്‍ ഉരുള്‍പൊട്ടലും മണ്ണിടിച്ചിലുമുണ്ടായി. ഇടുക്കിയില്‍ കുടയത്തൂര്‍ അടൂര്‍മലയില്‍ ഉരുള്‍പൊട്ടി. ഒരുവീട് പൂര്‍ണമായും മണ്ണിനടിയില്‍. രണ്ടുപേരെ രക്ഷപ്പെടുത്തി. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കൊക്കയാര്‍ ചപ്പാത്ത് വെള്ളത്തില്‍ മുങ്ങി. ആറു വീടുകളില്‍ വെള്ളം കയറി, വീടുകളില്‍നിന്ന് ആളുകളെ മാറ്റി. ഉപ്പുതറയില്‍ പൊലീസ് ജീപ്പിന് മുകളില്‍ മണ്ണിടിഞ്ഞുവീണു. വാഗമണ്ണില്‍ വീടിന് മുകളിലേക്ക് മണ്ണിടിഞ്ഞുവീണ് ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്. വാഗമണ്ണില്‍ റോഡിലേക്ക് മണ്ണിടിഞ്ഞ് ഗതാഗതതടസവും ഉണ്ടായിട്ടുണ്ട്. ഇടുക്കി ഏലപ്പാറയിലും വീടിനുമുകളില്‍ മണ്ണിടിഞ്ഞുവീണു, ഒരാള്‍ കുടുങ്ങിക്കിടക്കുകയാണ്.
പത്തനംതിട്ട തണ്ണിത്തോട് തൂമ്പാക്കുളത്ത് ഉരുള്‍പൊട്ടിയതായി സംശയം. തൂമ്പാക്കുളം ജംക്‌ഷനില്‍ ചെളിയും മരങ്ങളും അടിഞ്ഞ നിലയില്‍. പമ്പയാറ്റില്‍ വന്‍തോതില്‍ ജലനിരപ്പ് ഉയര്‍ന്നു. മൂഴിയാര്‍ അണക്കെട്ടില്‍ റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചു. കോട്ടയം മൂന്നിലവിലും ഉരുള്‍പ്പൊട്ടി. കോട്ടയം മുണ്ടക്കയം കോസ്‌വേയില്‍ വെള്ളംകയറി. കൂട്ടിക്കലിലും കാഞ്ഞിരപ്പള്ളിയിലും ഈരാറ്റുപേട്ടയിലും വീടുകളില്‍ വെള്ളം കയറി.