സാധാരണക്കാരന്‍റെ വയറ്റത്തടിച്ച് സംസ്ഥാനത്ത് അരിവില കുത്തനെ ഉയര്‍ന്നു. അരി കിലോയ്ക്ക് അഞ്ച് രൂപ മുതല്‍ പത്തുരൂപ വരെയാണ് വര്‍ധിച്ചത്. ഓണമടുക്കുന്നതോടെ വിലയില്‍ ഇനിയും വര്‍ധനയുണ്ടായേക്കുമെന്നാണ് സൂചന. ഇതരസംസ്ഥാനങ്ങളിലെ മഴക്കുറവ് മൂലമുള്ള ഉൽപാദനക്കുറവും ചരക്കുകൂലി വർധനയുമെല്ലാമാണ് വില വര്‍ധനയ്ക്ക് കാരണം.
മട്ട അരി കിലോയ്ക്ക് 50 രൂപയായിരുന്നത് 56 ആയും, സുരേഖ 49 രൂപയായിരുന്നത് 51 ആയും ജയ അരി കിലോയ്ക്ക് 47 രൂപയായും പൊന്നിക്ക് 40 രൂപയായുമാണ് വര്‍ധന. ആന്ധ്രപ്രദേശ്, കർണാടക, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നാണ് കേരളത്തിലേക്ക് പ്രധാനമായും മട്ട, ജയ, പൊന്നി അരി എത്തുന്നത്. അരിവരവ് കുറഞ്ഞതോടെ വലിയ പ്രതിസന്ധിയാണ് സംസ്ഥാനത്തെ കാത്തിരിക്കുന്നത്.
ബിരിയാണി അരിക്ക് എട്ട് മുതൽ പത്ത് രൂപ വരെയും കൂടിയിട്ടുണ്ട്. പൊതുവിപണിയിൽ അരിവില ഉയരുന്നത് സാധാരണക്കാരുടെ അടുക്കള ബജറ്റിനെ ബാധിക്കുന്ന പ്രധാന വിഷയമായതിനാൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നാണ് പ്രതീക്ഷ.