പിഎസ്‌സി പരീക്ഷ അട്ടിമറിയിൽ നടന്നത് വൻ ആസൂത്രിത ഗൂഡാലോചന എന്ന് സ്ഥിരീകരിച്ച് എസ്.ഐ.ടി. ആസൂത്രണ ബോർഡ് ചീഫ് പരീക്ഷയിൽ സിപിഎം അനുകൂലിയെ ഒന്നാം റാങ്കിൽ എത്തിച്ചതിന് പിന്നിലാണ് വൻ ഗൂഢാലോചന നടന്നത്. ഒന്നാം റാങ്ക് നേടിയ സിപിഎം അനുകൂലിയായ ഉദ്യോഗാർഥി എഴുതാതിരുന്ന 54 മാർക്കിന്റെ ചോദ്യങ്ങളാണ് മൂല്യനിർണയം നടത്താതെ ഒഴിവാക്കിയത്. എല്ലാ ചോദ്യങ്ങൾക്കും മൂല്യനിർണയം നടത്തിയിരുന്നെങ്കിൽ ഒന്നാം റാങ്ക് കാരൻ ചുരുക്കപ്പട്ടികയിൽ പോലും ഇടം പിടിക്കില്ലായിരുന്നു എന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തൽ.
ഇത്രയും ചോദ്യങ്ങൾ മൂല്യനിർണയം നടത്താതെ ഒഴിവാക്കിയതോടെ ഈ ഉദ്യോഗാർഥിയെക്കാൾ ഉയർന്ന റാങ്കിലെത്തേണ്ടിയിരുന്ന ഒട്ടേറെ പേരുടെ അമ്പതോളം മാർക്ക് നഷ്ടമായി. ഇതോടെയാണ് രണ്ടാം റാങ്കുകാരനെക്കാൾ യഥാർത്ഥത്തിൽ 53 മാർക്ക് കുറവുള്ള ഇടത് അനുകൂലി ഒരു മാർക്കിന്‍റെ വ്യത്യാസത്തിൽ ഒന്നാം റാങ്കിൽ എത്തിയത്. അതിനാൽ ഇയാളെ ഒന്നാം റാങ്കിൽ എത്തിക്കാൻ ഉന്നത ഉദ്യോഗസ്ഥരും രാഷ്ട്രീയക്കാരും പങ്കെടുത്ത് നടന്ന ഗൂഢാലോചനയാണ് അട്ടിമറിക്ക് പിന്നിലെന്നും സംശയിക്കുന്നു.