പൊലീസ് ഇന്‍സ്പെക്ടര്‍ നിയമന വിവാദത്തില്‍ വിവരാവകാശ രേഖയുമായി ബോഡി ബില്‍ഡര്‍ താരം ഷിനു ചൊവ്വ. രണ്ട് സ്പോര്‍ട്സ് ക്വാട്ട താരങ്ങള്‍ക്ക് കായിക ക്ഷമതാ ടെസ്റ്റ് നടത്താതെ പൊലീസില്‍ നിയമനം നല്‍കിയെന്ന വിവരാവകാശ മറുപടി ഷിനു ചൊവ്വ പുറത്തുവിട്ടു. തനിക്ക് മാത്രം കായികക്ഷമതാ പരീക്ഷ നടത്തിയെന്നും ചിലരുടെ താല്‍പര്യമാണ് തനിക്ക് നിയമനം നല്‍കാതിരിക്കാന്‍ കാരണമെന്നും ഷിനു മനോരമ ന്യൂസിനോട് പറഞ്ഞു. പിണറായി സര്‍ക്കാര്‍ നിയമനം നല്‍കാന്‍ തീരുമാനിച്ച ഷിനുവിനെ യുഡിഎഫ് സര്‍ക്കാരാണ് ട്രെയിനിങ്ങില്‍ നിന്ന് തഴഞ്ഞത്.
ബോഡി ബില്‍ഡിങ് രംഗത്തും അതുമായി ബന്ധപ്പെട്ട മല്‍സരങ്ങളിലും കേരളത്തിനായി നേട്ടങ്ങള്‍ കൊയ്ത താരമാണ് ഷിനു ചൊവ്വ. പക്ഷെ ബോഡി ബില്‍ഡിങിനെ കായിക ഇനമായി അംഗീകരിക്കാത്തതുകൊണ്ട് സ്പോഴ്സ് ക്വാട്ട നിയമനത്തിന് പരിഗണിക്കാന്‍ നിയമമില്ല. ഇതുമറികടന്നുകൊണ്ടാണ് സി.പി.എം നേതാക്കളുമായി അടുപ്പം പുലര്‍ത്തിയിരുന്ന കണ്ണൂരുകാരന്‍ ഷിനുവിനെ പൊലീസിലെടുത്തത്. നിയമന നടപടി തുടങ്ങിയപ്പോള്‍ തന്നെ മനോരമ ന്യൂസ് ഇത് പുറത്തുകൊണ്ടുവന്നെങ്കിലും പിണറായി സര്‍ക്കാര്‍ തിരുത്താന്‍ തയാറായിരുന്നില്ല. ആദ്യം കായികക്ഷമതാ പരിശോധനയില്‍ തോറ്റിട്ടും രണ്ടാമത് പ്രത്യേക പരിശോധന നടത്തിയാണ് തിരഞ്ഞെടുപ്പിന് മുന്‍പ് എസ്.ഐയായി നിയമിച്ചത്.
പിന്നാലെ തൃശൂര്‍ പൊലീസ് അക്കാഡമിയില്‍ പരിശീലനം തുടങ്ങാനിരിക്കെ ഷിനു തല്‍കാലം പരിശീലനത്തില്‍ പങ്കെടുക്കേണ്ടെന്ന നിര്‍ദേശം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല നല്‍കുകയായിരുന്നു. ഷിനുവിന്‍റെ നിയമനത്തിനെതിരെ ലഭിച്ച പരാതികളും നിയമിച്ച സാഹചര്യവും വിശദമാക്കി റിപ്പോര്‍ട്ട് നല്‍കാന്‍ ഡി.ജി.പിയോടും മന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം നിയമനം റദ്ദാക്കാനാണ് ആലോചന. ഷിനുവിനൊപ്പം ചിത്തരേഷ് നടേശനും നിയമിക്കാന്‍ ശ്രമിച്ചിരുന്നെങ്കിലും അദേഹം കായികക്ഷമത പരിശോധനയില്‍ പരാജയപ്പെട്ടതിനാല്‍ അത് നടന്നിരുന്നില്ല.