ഇടുക്കി തൊടുപുഴയിൽ സിപിഎം പ്രവർത്തകർ തടഞ്ഞുവച്ച പൊലീസുകാർ മദ്യപിച്ചിരുന്നതായി രാസപരിശോധന ഫലം. കരിമണ്ണൂർ സ്റ്റേഷൻ എസ് ഐ റോയ് സുകുമാരൻ, സിപിഒ ജിജോ ആന്റണി എന്നിവരെയാണ് മദ്യപിച്ച് ഡ്യൂട്ടിക്കെത്തിയെന്ന് ആരോപിച്ച് തടഞ്ഞത്. ഇരുവർക്കുമെതിരെ വകുപ്പുതല നടപടി സ്വീകരിക്കാൻ ഇടുക്കി എസ്പി എറണാകുളം റേഞ്ച് ഡി ഐ ജി ക്ക് ശുപാർശ നൽകി.

ഫുട്ബോൾ ലോകകപ്പ് ഫൈനൽ മത്സരത്തിനിടെ തിങ്കളാഴ്ച പുലർച്ചയാണ് സിപിഎം പ്രവർത്തകരും നാട്ടുകാരും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെ തടഞ്ഞത്. ഡ്യൂട്ടിക്കിടെ മദ്യപിച്ചെന്ന ആരോപണമുയർന്നതോടെ ഔദ്യോഗിക വാഹനത്തിൽ നടത്തിയ പരിശോധനയിൽ മദ്യക്കുപ്പി കണ്ടെത്തി. തൊടുപുഴ ജില്ലാ ആശുപത്രിയിൽ നടത്തിയ രക്ത പരിശോധനയിൽ മദ്യപിച്ചെന്ന് സ്ഥിരീകരിക്കാനായിരുന്നില്ല. തുടർന്നാണ് രക്തം രാസ പരിശോധനയ്ക്കയച്ചത്. ഉദ്യോഗസ്ഥരെ തടഞ്ഞ സിപിഎം തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് ഉൾപ്പെടെ കണ്ടാൽ അറിയാവുന്ന 200 പേർക്കെതിരെ കേസെടുത്തിരുന്നു. സംഭവത്തിൽ ഡിജിപിയോട് ഹൈക്കോടതി റിപ്പോർട്ട് തേടിയിരുന്നു. സിപിഎം പ്രവർത്തകർക്കെതിരെ പൊലീസ് കേസ് റജിസ്റ്റർ ചെയ്തത് പ്രതികാര നടപടിയാണെന്നാണ് ആരോപണം

ENGLISH SUMMARY:

Malayala Manorama Online News reported that chemical test results confirmed that police officers detained by CPM workers in Thodupuzha, Idukki, were intoxicated. The incident occurred during the FIFA World Cup final, where two police officers were allegedly on duty while under the influence of alcohol, leading to their detention and subsequent departmental action recommendations.