സംസ്ഥാനത്ത് പൊലീസില്‍ വന്‍ അഴിച്ചുപണി നടത്തി സര്‍ക്കാര്‍. 161 ഡിവൈ.എസ്.പിമാര്‍ക്ക് സ്ഥലംമാറ്റം. തിരഞ്ഞെടുപ്പിനുശേഷമുള്ള പൊലീസിലെ ആദ്യമാറ്റമാണിത്. സ്ഥലംമാറ്റം വൈകുന്നതില്‍ നേരത്തെ കടുത്ത പരാതി ഉയര്‍ന്നിരുന്നു.
യുഡിഎഫ് സർക്കാർ വന്നശേഷം നേരത്തേ ഐപിഎസ് തലത്തില്‍ മാറ്റങ്ങള്‍ വരുത്തിയിരുന്നു. എഡിജിപി, ഐജി, ഡിഐജി തലത്തിൽ മാറ്റങ്ങൾ നടപ്പാക്കിയപ്പോഴും പൊലീസിന്റെ സ്റ്റേഷൻ പ്രവർത്തനങ്ങളെ നിയന്ത്രിക്കുന്ന പദവികളിലൊന്നും മാറ്റമുണ്ടായിരുന്നില്ല. പ്രധാനപ്പെട്ട കാര്യങ്ങൾ കൈകാര്യം ചെയ്യേണ്ട എസ്ഐ, സിഐ, ഡിവൈഎസ്പി തലമാറ്റങ്ങള്‍ നടന്നിരുന്നില്ല, ഇതില്‍ സേനയ്ക്കുള്ളില്‍ തന്നെ വലിയ പ്രതിഷേധം ഉയര്‍ന്നിരുന്നു. പ്രത്യേകിച്ച് തിരഞ്ഞെടുപ്പിന്റെ ഭാഗമായി സ്ഥലം മാറിപ്പോയവരെയൊന്നും തിരികെ മാറ്റിയിരുന്നില്ലെന്നതായിരുന്നു പ്രധാനമായും പ്രതിഷേധത്തിനു കാരണമായിരുന്നത്.
ഈ വിഷയത്തിലാണ് ഇന്നലെ രാത്രിയോടെ പരിഹാരമുണ്ടായിരിക്കുന്നത്. തിരുവനന്തപുരം മുതല്‍ കാസര്‍കോട് വരെയുള്ള പ്രധാന സബ്ഡിവിഷനുകളില്‍ മാറ്റമുണ്ടായേക്കും. കഴിഞ്ഞ സര്‍ക്കാറിന്റെ കാലത്ത് പ്രധാനപ്പെട്ട പദവികളിലൊന്നും ഇരിക്കാന്‍ പറ്റാത്തവരടക്കം പ്രധാന സബ്ഡിവിഷനുകളുടെ ഭാഗമായേക്കും. ഇന്നലെ അർധരാത്രിയോടുകൂടി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തലയാണ് സ്ഥലംമാറ്റ ഉത്തരവ് ഇറക്കിയിരിക്കുന്നത്. അതേസമയം തന്നെ എസ്ഐ, സിഐമാരുടെ സ്ഥലംമാറ്റം ഓഗസ്റ്റ് പതിനഞ്ചോടുകൂടി ഉണ്ടാകുമെന്നാണ് അറിയുന്നത്.