ആലപ്പുഴ രക്ഷാപ്രവര്‍ത്തന മര്‍ദനകേസില്‍ മുന്‍മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഗണ്‍മാന്‍മാര്‍ക്കെതിരായ കേസ് എഴുതി തള്ളാന്‍ എം.ആര്‍ അജിത് കുമാര്‍ നേരിട്ട് ഇടപെട്ടതിന് തെളിവുണ്ടെന്ന് ഉത്തരവ്. അജിത് കുമാര്‍ നീതി അട്ടിമറിക്കാന്‍ ശ്രമിച്ചെന്നും സസ്പെന്‍ഷന്‍ ഉത്തരവില്‍ പരാമര്‍ശം. കുറ്റക്കാരെ അംഗീകരിക്കില്ലെന്ന് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല പറഞ്ഞു. സസ്പെന്‍ഷനെതിരെ അജിത് കുമാര്‍ ട്രൈബ്യൂണലിനെ സമീപിച്ചേക്കും.
കേസ് അട്ടിമറിക്കാന്‍ എം.ആര്‍ അജിത് കുമാര്‍ നേരിട്ട് ഇടപെട്ടുവെന്ന് വ്യക്തമാക്കിയാണ് സസ്പെന്‍ഷന്‍ ഉത്തരവ്. മുഖ്യമന്ത്രിയുടെ സുരക്ഷ ഉദ്യോഗസ്ഥര്‍ക്കെതിരായ കേസ് നാളെ എഴുതി തള്ളണം. അന്വേഷണമെല്ലാം പൂര്‍ത്തിയായി. ഇനി റെഫര്‍ റിപ്പോര്‍ട്ട് നല്‍കേണ്ട ആവശ്യമേയുള്ളു. അന്വേഷണ ചുമതലയുള്ള ഡിവൈ.എസ്.പിക്ക് അജിത് കുമാര്‍ അയച്ച ഈ സന്ദേശം എസ്.ഐ.ടി കണ്ടെടുത്തതാണ് നിര്‍ണായക തെളിവായത്.
മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥര്‍ കുറ്റക്കാരെന്ന് റിപ്പോര്‍ട്ട് തയാറാക്കിയപ്പോള്‍ അജിത് കുമാര്‍ ദേഷ്യപ്പെട്ടെന്നത് ഉള്‍പ്പടെ മൂന്ന് അന്വേഷണ ഉദ്യോഗസ്ഥര്‍ എ. ഡി.ജി.പിക്കെതിരെ മൊഴിയും നല്‍കി. നിരപരാധിയെന്ന അജിത്കുമാറിന്‍റെ വിശദീകരണം തൃപ്തികരമല്ലെന്ന് ഡി.ജി.പിയും റിപ്പോര്‍ട്ടിലെഴുതി. ഇതോടെ എ.ഡി.ജി.പി എന്ന നിലയില്‍ അജിത് കുമാര്‍ ഇടപെട്ടത് നീതി നടപ്പാക്കാനല്ല, പ്രതികളെ രക്ഷിക്കാനാണെന്ന് വ്യക്തമായെന്ന ഉത്തരവില്‍ എഴുതിചേര്‍ത്തുകൊണ്ടാണ് സസ്പെന്‍ഷന്‍. അജിത്കുമാറിന്‍റെ പങ്ക് തെളിഞ്ഞെന്ന് ആഭ്യന്തരമന്ത്രിയും പറഞ്ഞു.
ഡി.ജി.പി പദവിയിലേക്ക് ഉയരാന്‍ ഏഴ് ദിവസം മാത്രം ശേഷിക്കെ സസ്പെന്‍ഷനിലായ അജിത് കുമാറിന് മുന്നില്‍ ഇനിയും അന്വേഷണത്തിന്‍റെ കടമ്പകളുണ്ട്. ഡി.ജി.പി തല തുടരന്വേഷണത്തിന് റോഡ് സുരക്ഷാ കമ്മീഷണറായ യോഗേഷ് ഗുപ്തയെ ചുമതലപ്പെടുത്തിയേക്കും. ഈ അന്വേഷണ റിപ്പോര്‍ട്ട് അനുസരിച്ചിരിക്കും അജിത് കുമാറിന്‍റെ സസ്പെന്‍ഷന്‍ എന്ന് കഴിയുമെന്ന ചോദ്യത്തിന് ഉത്തരം ലഭിക്കുക. അതിനിടെ സസ്പെന്‍ഷന്‍ ചോദ്യം ചെയ്ത് അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെയോ കോടതിയേയോ സമീപിക്കാന്‍ അജിത് കുമാര്‍ ആലോചിക്കുന്നുണ്ട്. അജിത് കുമാറിന് ലഭിക്കേണ്ടിയിരുന്ന ഡി.ജി.പി സ്ഥാനക്കയറ്റം തൊട്ടുടുത്ത ഊഴമുള്ള എസ്. ശ്രീജിത്തിന് നല്‍കുന്നതില്‍ നിയമോപദേശം തേടിയ ശേഷം സര്‍ക്കാര്‍ തീരുമാനിക്കും.