• ചെയ്യാത്ത തെറ്റിന് ക്രൂശിക്കുകയാണെന്നും പിന്നില്‍ രാഷ്ട്രീയമാണെന്നും കേസുമായി പൂർണമായും സഹകരിക്കുമെന്നും പി.എസ്. പ്രശാന്ത്.

ശബരിമല സ്വര്‍ണക്കൊള്ളക്കേസില്‍ ഏത് നിമിഷവും തന്റെ അറസ്റ്റുണ്ടാകുമെന്ന് ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി.എസ്.പ്രശാന്ത്. ചെയ്യാത്ത തെറ്റിന് ക്രൂശിക്കുകയാണെന്നും പിന്നില്‍ രാഷ്ട്രീയമാണെന്നും കേസുമായി പൂർണമായും സഹകരിക്കുമെന്നും പി.എസ്. പ്രശാന്ത്. ഫെയ്സ്ബുക്ക് പോസ്റ്റിലാണ് പ്രശാന്തിന്റെ പ്രതികരണം. 

പി.എസ്.പ്രശാന്തിന്റെ ഫെയ്സ്‌ബുക്ക് പോസ്റ്റ് പൂര്‍ണരൂപം: ഭക്തജനങ്ങളേ, 2025 ൽ ഞങ്ങൾ ചെയ്ത തെറ്റ് എന്താണ്.? 2019 ലെ ശബരിമല സ്വർണ്ണ മോഷണ കേസ് പുറത്ത് വരാൻ നിമിത്തമായി മാറുകയും സത്യസന്ധമായി പ്രവർത്തിക്കുകയും ചെയ്ത ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപട്ടികയിൽപ്പെടുത്തിയിരിക്കുന്നു. ഏത് നിമിഷവും അറസ്റ്റ് ഉണ്ടാകുമെന്നാണ് കിട്ടുന്ന വിവരങ്ങൾ. ഈ നീക്കത്തിന് പിന്നിൽ ഈ സർക്കാരിൻ്റെ രാഷ്ട്രീയ സമ്മർദ്ദമാന്നെന്ന് പറയേണ്ടതില്ലല്ലോ.

ഇന്ത്യൻ ഭരണഘടനയും, രാജ്യത്തെ നീതിന്യായ വ്യവസ്ഥയും മാനിക്കുന്ന ഒരു പൗരെനെന്ന നിലയിൽ ബഹു;കോടതിയുടെ നിരീക്ഷണത്തിൽ നടക്കുന്ന ഈ കേസിനോട് പൂർണ്ണമായു സഹകരിക്കും. എന്നാൽ ഇതിന് പിന്നിലെ രാഷ്ട്രീയ നീക്കങ്ങളെ തുറന്ന് കാട്ടുകയും ചെയ്യും. 2025 ൽ ദ്വാരപാലക ശിൽപ്പങ്ങൾ കൊണ്ട് പോയതിൽ ദേവസ്വത്തിന് എന്തെങ്കിലും നഷ്ട്ടമോ കുറവോ, നടപടി ക്രമങ്ങളിൽ വീഴ്ച്ചയോ ഉണ്ടായിട്ടില്ല. എന്നാൽ സ്പെഷ്യൽ കമ്മീഷണറെ അറിയിക്കാതെ കൊണ്ട് പോയത് 2019ലെ ബോർഡിനെ രക്ഷിക്കാൻ വേണ്ടിയാണ് എന്ന വിചിത്ര വാദമാണ് ഉന്നയിക്കുന്നത്.

ഞങ്ങളുടെ ബോർഡ് വരുന്നതിന് ആറ് മാസങ്ങൾക്ക് മുൻപ് തന്നെ ശബരിമല എക്സിക്യൂട്ടിവ് ഓഫീസറിൽ നിന്നും വാതിലിൻ്റേയും കട്ടിളപ്പാളികളുടേയും ദ്വാരപാലക ശിൽപ്പങ്ങളുടെയും ന്യൂനതകൾ പരിഹരിക്കുവാനുള്ള ഫയൽ നീക്കങ്ങൾ ആരംഭിച്ചിരുന്നു. ഈ ഫയൽ നീക്കം ഞങ്ങളുടെ ബോർഡ് അറിഞ്ഞിരുന്നില്ല. ബോർഡ് അധികാരത്തിൽ വന്നശേഷം സന്നിധാനത്തെ ജീവനക്കാരുടെ പരാതിയെ തുടർന്ന് ദ്വാരപാലക ശിൽപ്പങ്ങൾ കാരണം ഉണ്ടാകുന്ന അശുദ്ധി മാറ്റുവാനാണ് ഞങ്ങൾ ശ്രമിച്ചത്. സത്യസന്ധമായും ഭക്തിയോടെയും ഭഗവാന് വേണ്ടി  ചെയ്ത കാര്യത്തിൽ പശ്ച്ചാത്താപമില്ല. എന്നായാലും സത്യം ജയിക്കും.

പ്രിയപ്പെട്ട ഭക്തജനങ്ങളുടെ അറിവിലേയ്ക്ക് കേസിൻ്റെ നാൾവഴികളും ഞങ്ങൾ ചെയ്ത നടപടി ക്രമങ്ങളുടെ സുതാര്യതയും  സമർപ്പിക്കുകയാണ്. 2023 നവംബറിൽ ചുമതലയേറ്റ് സന്നിധാനത്ത് എത്തുമ്പോൾ ജീവക്കാരുടെ നിരന്തരമായ പരാതിയായിരുന്നു നെയ്യ് അഭിഷേകം കഴിഞ്ഞ് ശ്രീകോവിലിന് മുൻവശം കഴുകുമ്പോഴും തുടയ്ക്കുമ്പോഴും ദ്വാരപാലക ശിൽപ്പങ്ങളുടെ പാദങ്ങളിലുണ്ടായ പൊട്ടലുകൾ കാരണം തകിടുകളിൽ തട്ടി കൈ മുറിഞ്ഞ് രക്തം വീഴുന്നു.അത് നിരന്തരം അശുദ്ധിക്ക് കാരണമാകുന്നു.ഇതിന്റെ അടിസ്ഥാനത്തിൽ 2024 മാർച്ചിൽ ശബരിമല അഡ്മിനിസ്ട്രേറ്റർ ഓഫീസർക്ക് നിയമപരമായ നടപടികൾ ആരംഭിക്കാൻ ബോർഡ് നിർദ്ദേശം നൽകുന്നു.

ആറ് മാസങ്ങൾക്കു ശേഷം 2024 സെപ്റ്റംബർ മാസത്തിൽ ബോർഡിന് മുന്നിൽ ഇതുമയി ബന്ധപ്പെട്ട ഫയലെത്തുന്നു. ഇലക്ട്രോ പ്ലേറ്റിംഗ് ചെയ്ത ദ്വാരക പാലക ശിൽപ്പങ്ങളിലെ പൊട്ടൽ മാറ്റുവാൻ സ്പോൻസറുടെ കൈവശം ചെന്നെയിലേയ്ക്ക് കൊടുത്ത് വിടണം എന്നതായിരുന്നു അന്നത്തെ ഉദ്യോഗസ്ഥരുടെ  റിപ്പോർട്ട്. സ്പോൻസറുടെ കൈകളിൽ കൊടുത്ത് വിടാൻ കഴിയില്ല പകരം ദേവസ്വം ഉദ്യോഗസ്ഥർ വിജിലൻസിൻ്റെ സാന്നിദ്ധ്യത്തിൽ കൊണ്ട് പോയി നവീകരിച്ച് തിരികെയെത്തിച്ച് പുന:സ്ഥാപിക്കണം എന്നതായിരുന്നു ബോർഡിൻ്റെ കൃത്യമായ ഉത്തരവ്. 

അന്ന് വരെ ദ്വാരപാലക ശിൽപ്പങ്ങളുടെ എന്തെങ്കിലും പ്രശ്നങ്ങളെ സംബന്ധിച്ച് വിജിലൻസ് സംഘത്തിൻ്റേയോ, ദേവസ്വം ഉദ്യോഗസ്ഥരുടേയോ ഒരു റിപ്പോർട്ടും ഞങ്ങളുടെ ബോർഡിന് മുന്നിൽ ഉണ്ടായിരുന്നില്ല എന്നത് പ്രത്യേകം ഓർക്കേണ്ടതാണ്. ഒരു വർഷത്തിന് ശേഷം 2025 സെപ്റ്റംബർ 7 ന് തിരുവാഭരണ കമ്മീഷണറും വിജിലൻസും മറ്റ് ഉദ്യോഗസ്ഥരും സന്നിധാനത്ത് എത്തുന്നു. ദ്വാരപാലക ശിൽപ്പങ്ങൾ അഴിച്ചെടുക്കുന്നു. ആകെത്തുക്കം അതിൽ സ്വർണ്ണത്തിൻ്റെ അളവ് എന്നിവ മഹസറിൽ കൃത്യമായി രേഖപ്പെടുത്തുന്നു. തുടക്കം മുതൽ വീഡിയോ ചിത്രീകരണം നടത്തുന്നു.12 ഓളം ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ സുരക്ഷിത വാഹനത്തിൽ ചെന്നെയിലേയ്ക്ക് കൊണ്ട് പോകുന്നു.

ഉണ്ണികൃഷ്ണൻ പോറ്റിയ്ക്ക് ദർശിക്കുവാനോ സ്പർശിക്കുവാനോ ഒരവസരം പോലും ബോർഡ് കൊടുത്തിട്ടില്ല. ഈ നടപടിയുടെ ഭാഗമായി സ്പെഷ്യൽ കമ്മിഷണറെ അറിയിച്ചില്ലായെന്ന ഉദ്യോഗസ്ഥവിഴ്ച്ച ഉണ്ടാകുന്നു.ബഹു: കോടതി ശിൽപ്പങ്ങളുടെ പണി  നിർത്തിവയ്ക്കാൻ ഉത്തരവ് നൽകുന്നു. ദേവസ്വം എസ് പി യു ടെ റിപ്പോർട്ട് അനുസരിച്ച് ഉദ്യോഗസ്ഥ വീഴ്ച്ചയ്ക്ക് ബോർഡ് സെക്രട്ടറി മാപ്പ് പറയുന്നതോടെ വീണ്ടും ബഹു:കോടതി അനുമതി നൽകുന്നു. ശിൽപ്പങ്ങൾ പണി പൂർത്തീകരിച്ച് സന്നിധാനത്ത് എത്തിക്കുന്നു. 2025 ലെ ദ്വാരപാലക ശിൽപ്പങ്ങളുടെ വിഷയങ്ങൾ അവിടെ അവസാനിക്കുകയാണ്.

പിന്നീട് ഒരു മാസത്തിന് ശേഷം ദ്വാരപാലക ശിൽപ്പങ്ങൾ ശബരിമല തന്ത്രി, സ്പഷ്യൽ കമ്മീഷണർ,എസ് പി വിജിലൻസ് എന്നിവരുടെ സാന്നിദ്ധ്യത്തിൽ പുന:സ്ഥാപിക്കുമ്പോൾ ആകെത്തൂക്കവും  സ്വർണ്ണത്തിൻ്റെ അളവും വർധിക്കുകയാണ് ഉണ്ടായത്.ദേവസ്വത്തിന് ഒരു രൂപ യുടെ നഷ്ട്ടംപോലും ഉണ്ടായിട്ടില്ല.ഇതിനെ സംബന്ധിച്ച വിശദമായ റിപ്പോർട്ട് തിരുവാഭരണം കമ്മീഷണർ ബഹു: കോടതിയിൽ സമർപ്പിച്ചിട്ടുണ്ട്.

എന്നാൽ സെപ്റ്റംബർ 20 ന് നടത്തുന്ന അയ്യപ്പ സംഗമത്തിനെ പൊളിക്കുവാൻ താങ്ങ് പീഠങ്ങൾ സ്വന്തം വീട്ടിൽ വച്ചിട്ട് ശബരിമല എക്സിക്യൂട്ടീവ് ഓഫീസിൽ ഉണ്ട് എന്ന് ഉണ്ണിക്യഷ്ണൻ പോറ്റി സെപ്റ്റംബർ 17ന് പ്രമുഖ മാധ്യമത്തിൽ കൂടി വ്യാജ ആരോപണം ഉന്നയിക്കുന്നു.അയ്യപ്പ സംഗമത്തിൽ ഉണ്ണികൃഷ്ണൻ പോറ്റിയെ ക്ഷണിച്ചില്ല എന്നതായിരിക്കാം കാരണം.അതിൽ ഒരു ഗുഢാലോചനയും സംശയിക്കുന്നു. 

തുടർന്നുള്ള അന്വേഷത്തിൽ ദേവസ്വം വിജിലൻസ് ഉണ്ണികൃഷ്ണൻ പോറ്റിയുടെ സഹോദരിയുടെ വീട്ടിൽ നിന്നും താങ്ങ് പീഠങ്ങൾ കണ്ടെടുക്കുന്നു.  അവിടം മുതലാണ് 2019 ൽ ഉണ്ണികൃഷ്ണൻ പോറ്റിയും സംഘവും നടത്തിയ മോഷണം പുറത്ത് വരുന്നത്. അയ്യപ്പ സംഗമത്തെ പൊളിക്കാൻ ഉണ്ണികൃഷ്ണൻ പോറ്റി കൊണ്ട് വന്ന വ്യാജ ആരോപണം ഒടുവിൽ പോറ്റിയ്ക്ക് തന്നെ വിനയായി മാറി.  ഇതോടെ ബഹു: കോടതി ഞങ്ങളോട് 2019 ലെ ഫയലുകൾ ആവശ്യപ്പെടുന്നു. ഞങ്ങൾ കൊടുത്ത ഫയലിൽ നിന്നാണ് ബഹു:കോടതി 2019 ൽ നടന്ന ഈ വിഷയങ്ങളെല്ലാം കണ്ടെത്തുന്നത്.

അന്ന് വരെ ഇത്തരം വിഷയങ്ങൾ പൊതു സമൂഹത്തിലോ മാധ്യമങ്ങളിലൊ ചർച്ചയോ വിവാദമോ ആയിരുന്നില്ല എന്നുള്ളത് പ്രത്യേകം ഓർക്കേണ്ടതാണ്.  ബഹു:കോടതിയുടെ കണ്ടെത്തലിന് ശേഷം സർക്കാരും ഞങ്ങളുടെ ബോർഡും കോടതിയോട് ആവശ്യപ്പെട്ടതിൻ്റെ കൂടി അടിസ്ഥാനത്തിലാണ് SIT അന്വേഷണം പ്രഖ്യാപിക്കുന്നത്. നിർഭാഗ്യവശാൽ രാഷട്രീയ സമ്മർദ്ദത്തിൻ്റെ ഭാഗമായി സത്യസന്ധമായും സുതാര്യമായും പ്രവർത്തിക്കുകയും ഇത്തരം കാര്യങ്ങൾ പുറത്ത് വരാൻ നിമിത്തമായി മാറിയ ഞങ്ങളുടെ ബോർഡിനേയും ഇപ്പോൾ പ്രതിപ്പട്ടികയിൽ പെടുത്തുകയാണ്.

സ്പെഷ്യൽ കമ്മീഷണറെ  അറിയിക്കാതെ കൊണ്ട് പോയത് മുൻ ബോർഡുകളുടെ ചെയ്തികളെ മറയ്ക്കാനാണ് എന്നാണ് വ്യഖ്യാനിക്കുന്നത്. സ്പെഷ്യൽ കമ്മീഷണറെ അറിയിക്കേണ്ടത് ബോർഡ് പ്രസിഡൻ്റോ മെമ്പർ മാരോ ആണോ.? അത് ഉദ്യോഗസ്ഥർ ചെയ്യേണ്ടതല്ലേ.? അതൊരു ഉദ്യോഗസ്ഥ വീഴ്ച്ചയല്ലേ..? കേവലം രണ്ട് വർഷത്തെ കാലാവധിയിൽ വരുന്ന ബോർഡിന് വർഷാവർഷം ഇറങ്ങുന്ന നിരവധി കോടതി വിധികളെക്കുറിച്ച് എങ്ങനെ അറിയാനാണ്. ഡിപ്പാർട്ട്മെൻ്റ് നടപടിക്രമങ്ങളും ചട്ടങ്ങളും ആചാരങ്ങളും പാലിച്ച് കാര്യങ്ങൾ നിർവ്വഹിക്കണം എന്ന ഉത്തരവ് നൽകാനെ ബോർഡിന് കഴിയു. അത് കൃത്യമായി ഞങ്ങൾ ചെയ്തിട്ടുണ്ട്.

ഈ നടപടി ക്രമങ്ങൾക്ക് നേതൃത്വം നൽകിയ തിരുവാഭരണം കമ്മീഷണർ റെജിലാൽ ഉൾപ്പെടെയുള്ള ഉദ്യോഗസ്ഥർ സ്പഷ്യൽ കമ്മീഷണറെ അറിയിച്ചില്ല എന്നൊതൊഴിച്ച് മറ്റൊരു തെറ്റും  മന:പ്പൂർവ്വം ചെയ്തിട്ടില്ല എന്നാണ് ബോർഡ് വിശ്വസിക്കുന്നത്. കേവലം രണ്ട് വർഷത്തെ കാലാവധിയിൽ വരുന്ന ബോർഡിന് ദേവസ്വം ഉദ്യോഗസ്ഥരും വിജിലൻസും തരുന്ന റിപ്പോർട്ടുകൾ അനുസരിച്ചേ തീരുമാനം എടുക്കാൻ കഴിയു.

2024 ൽ ബോർഡ് ദ്വാരപാലക ശിൽപ്പങ്ങൾ ചെന്നെയിലേയ്ക്ക് കൊടുത്ത് വിടാൻ തീരുമാനിയ്ക്കുമ്പോൾ ഇത്തരം വിഷയങ്ങളെ സംബന്ധിച്ച ഒരു മുന്നറിവും ഞങ്ങൾക്കുണ്ടായിരുന്നില്ല. ഉണ്ണികൃഷ്ണൻ പോറ്റിയുമായിട്ടല്ല മറ്റൊരാളുമായും നേരിട്ടോ അല്ലാതെയോ ഒരു ഗൂഡാലോചനയും നടത്തിയിട്ടില്ലെന്ന ആത്മവിശ്വാസം ഞങ്ങൾക്കുണ്ട്. ആരെയെങ്കിലും സഹായിക്കാനാണെങ്കിൽ ഇത്രയും ഉദ്യോഗസ്ഥൻമാരുടെ സാന്നിദ്ധ്യത്തിൽ രേഖാമൂലം സുതാര്യമായി കാര്യങ്ങൾ ചെയ്യേണ്ടതുണ്ടോ?.

2019ലെ ഫയലുകൾ ബഹു: കോടതി ആവശ്യപ്പെട്ടപ്പോൾ ഞങ്ങളുടെ ബോർഡല്ലേ ക്യത്യമായി ഹാജരാക്കിയത്.SIT ആവശ്യപ്പെട്ട എല്ലാ രേഖകളും ഞങ്ങളുടെ ബോർഡ്‌ തന്നെയല്ലേ ഉദ്യോഗസ്ഥരെകൊണ്ട് ഹാജരാക്കിപ്പിച്ചത്.ആരെയെങ്കിലും സഹായിക്കാനാണെങ്കിൽ ഇതെല്ലാം ക്യത്യമായി ചെയ്യേണ്ടതുണ്ടോ?. മുകളിൽ പറഞ്ഞ ചില  വാദങ്ങൾ നിരത്തിയാണ് ഞങ്ങളെക്കൂടി ഇപ്പോൾ ക്രൂശിക്കാൻ ശ്രമിക്കുന്നത്.

അത് അതിൻ്റെ വഴിയ്ക്ക് നടക്കട്ടെ.. അയ്യപ്പ ഭഗവാൻ്റെ ശ്രീകോവിലിന് മുന്നിൽ കണ്ട അശുദ്ധി മാറ്റാൻ ശ്രമിച്ചതാണോ ഞങ്ങൾ ചെയ്ത് തെറ്റ്. രക്തം വീണാലും അശുദ്ധി വന്നാലും അതവിടെ ഇരുന്നോട്ടെ എന്ന് കരുതിയിരുന്നെങ്കിൽ ഞങ്ങളുടെ ജീവിതത്തിൻ വന്ന് പ്പെട്ടിരിക്കുന്ന ഈ വലിയ വിപത്തിൽ പെടില്ലായിരുന്നു.എങ്കിലും ഭഗവാന് മുന്നിലെ അശുദ്ധി മാറ്റാൻ ശ്രമിച്ച കാര്യത്തിൽ ഇപ്പോഴും പശ്ചാത്താപമില്ല.

ഞങ്ങളെക്കൂടി പ്രതിയാക്കണമെന്ന വാശിയോടെ കാര്യങ്ങൾ വളച്ചൊടിക്കുന്നവർക്കും അതിൽ ആനന്ദം കണ്ടെത്തുന്നവർക്കും യാതൊരു കുറ്റവും ചെയ്യാതെ ഞങ്ങൾ  അനുഭവിക്കുന്ന മാനസിക സംഘർഷം മനസ്സിലാകണമെങ്കിൽ അതു സ്വന്തം ജീവിതത്തിൽ വന്ന് ചേരണം. 

അങ്ങനെ ഒരു സ്ഥിതി ആർക്കും ഉണ്ടാകാതിരിക്കട്ടേ..

സ്വാമി ശരണം. 

ENGLISH SUMMARY:

Former Travancore Devaswom Board president P.S. Prashanth said that he could be arrested at any moment in connection with the Sabarimala gold theft case. Prashanth said he was being made a scapegoat for a crime he did not commit and alleged that there was a political motive behind the case. He also said that he would fully cooperate with the investigation. Prashanth made the remarks in a Facebook post.