മെഡിക്കൽ വിദ്യാർഥിനികളുടെ ചിത്രങ്ങൾ സഹപാഠി മോർഫ് ചെയ്ത് പ്രചരിപ്പിച്ചതിൽ ഇരുപതിലേറെ ഇരകളെന്ന് പൊലീസ്. തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഏഴുപേരുടെ മൊഴിയുടെ അടിസ്ഥാനത്തിലുള്ള ഏബൽ അഗസ്‌റ്റ്യന്റെ ചോദ്യം ചെയ്യലിലാണ് ചൂഷണത്തിന്റെ കൂടുതൽ വിവരം പുറത്തായത്. അന്വേഷണത്തിൽ വീഴ്ചയില്ലെന്നും ഗുരുതര വകുപ്പുകൾ ചുമത്തി ഏബലിനെ അറസ്‌റ്റ് ചെയ്യുമെന്നും ഡിസിപി കെ.എസ്.സഹൻഷാ മനോരമ ന്യൂസിനോട് പറഞ്ഞു. അതേസമയം, ഏബല്‍ അഗസ്റ്റിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ സസ്പെന്റ് ചെയ്തു
ആദ്യ പരാതിയിൽ നിസാര വകുപ്പ് ചുമത്തിയുള്ള അറസ്‌റ്റ്. പിന്നാലെ കോടതിയിൽ നിന്നും ഏബലിന് ജാമ്യം. ശിക്ഷ കിട്ടുമെന്ന് കരുതിയ സഹപാഠി രക്ഷപ്പെടുമെന്ന് മനസിലാക്കിയതോടെയാണ് പരാതിയുമായി വിദ്യാർഥിനികളെത്തിയത്. മൊഴി രേഖപ്പെടുത്താൻ പൊലീസ് വിസമ്മതിച്ചതിന്റെ പേരിൽ രാത്രിയിൽ സ്‌റ്റേഷന് മുന്നിലെ സമര പരമ്പരകൾക്കൊടുവിൽ ഏഴ് മെഡിക്കൽ വിദ്യാർഥിനികളിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. രാവിലെ സ്‌റ്റേഷനിലേക്ക് വിളിച്ച് വരുത്തിയ ഏബലിനെ ഡി.സി.പിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്തു. ചൂഷണത്തിന്റെ വ്യാപ്‌തി കൂടുതലെന്ന് തിരിച്ചറിഞ്ഞു.
ഏബലിന് മറ്റാരെങ്കിലും സഹായം നൽകിയിട്ടുണ്ടോ എന്നത് അന്വേഷിക്കണമെന്നും വിദ്യാർഥികൾ. വൺ ടു വണ്ണിൽ മറ്റാർക്കെങ്കിലും പങ്കുണ്ടെങ്കിൽ അന്വേഷിക്കണമെന്ന് പറയുന്ന ഭാഗം ഉൾപ്പെടുത്താവുന്നതാണ്. ഏബലിന്റെ നവമാധ്യമ അക്കൗണ്ടുകൾ സൈബർ വിദഗ്ധരുടെ പരിശോധനയ്ക്ക് വിധേയമാക്കും. സുഹൃത്തുക്കൾ ഉൾപ്പെടെ നിരീക്ഷണത്തിലാണെന്നും പൊലീസ് അറിയിച്ചു.