തിരുവനന്തപുരം മെഡിക്കൽ കോളജിലെ സഹപാഠികളുടെ ചിത്രങ്ങൾ മോർഫ് ചെയ്ത് ദൃശ്യങ്ങൾ പ്രചരിപ്പിച്ചെന്ന പരാതിയിൽ ആരോപണവിധേയനെതിരെ കേസെടുക്കുന്നില്ലെന്ന് ആക്ഷേപം. വിദ്യാർഥിനികൾ പരാതി നൽകിയിട്ടും പൊലീസിന് മെല്ലെപ്പോക്കെന്ന് ആക്ഷേപം. തുടർനടപടിയില്ലാതെ പിന്‍മാറില്ലെന്ന് മെഡിക്കൽ വിദ്യാർഥികൾ.
രണ്ടുദിവസം മുൻപ് ലഭിച്ച പരാതിയിൽ കേസെടുത്ത് ആരോപണവിധേയനായ വിദ്യാർത്ഥിയുടെ അറസ്റ്റ് രേഖപ്പെടുത്തിയെങ്കിലും നിസ്സാര വകുപ്പുകൾ ചുമത്തിയതിനാൽ ജാമ്യം ലഭിച്ചെന്നാണ് പ്രതിഷേധക്കാരുടെ ആരോപണം. തുടർന്ന് സമാന പരാതികളുമായി കൂടുതൽ വിദ്യാർത്ഥികൾ എത്തിയിട്ടും മൊഴി രേഖപ്പെടുത്താനോ പുതിയ എഫ്‌ഐആർ രജിസ്റ്റർ ചെയ്യാനോ പൊലീസ് തയ്യാറാകുന്നില്ലെന്നും അവർ പറയുന്നു.
രാത്രി ആയതിനാൽ മൊഴി അടുത്ത ദിവസം രേഖപ്പെടുത്താമെന്ന പൊലീസ് നിലപാടും പ്രതിഷേധത്തിന് കാരണമായി. പരാതിക്കാരെ ആദ്യ കേസിന്റെ ഭാഗമായുള്ള മൊഴിയിലേക്ക് മാത്രം പരിമിതപ്പെടുത്തുന്നത് അംഗീകരിക്കാനാകില്ലെന്നാണ് വിദ്യാർത്ഥികളുടെ വാദം. ഇൻസ്പെക്ടർ വിദ്യാർത്ഥി പ്രതിനിധികളുമായി ചർച്ച നടത്തി. എസ്‌എഫ്‌ഐ ഉൾപ്പെടെയുള്ള വിദ്യാർത്ഥി സംഘടനകൾ പിന്തുണയുമായി എത്തിയതോടെ സ്റ്റേഷൻ പരിസരത്ത് കൂടുതൽ വിദ്യാർത്ഥികൾ സംഘടിച്ചു. എല്ലാ പരാതിക്കാരുടെയും മൊഴി രേഖപ്പെടുത്തി തുടർനടപടി സ്വീകരിക്കാതെ പിരിഞ്ഞുപോകില്ലെന്ന നിലപാടിലാണ് പ്രതിഷേധക്കാർ.