മുഖ്യമന്ത്രി വി.ഡി. സതീശന്‍റെ പ്രഖ്യാപിച്ച ടാറ്റയുെട കപ്പല്‍ നിര്‍മാണ ശാല മുന്‍സര്‍ക്കാറിന്റെ കാലത്തെ പദ്ധതി. മിഷന്‍സമുദ്രയില്‍ ഉള്‍പ്പെടുത്തി സര്‍ക്കാര്‍ പ്രഖ്യാപിച്ച കപ്പല്‍ നിര്‍മാണ ശാല 2025ലെ ഇന്‍വെസ്റ്റ് കേരളയില്‍ അവതരിപ്പിച്ച പദ്ധതിയാണെന്ന് മുന്‍ മന്ത്രി പി. രാജീവ് പറഞ്ഞു. മീഡിയം സൈസ് ബോട്ട് നിർമ്മാണ യൂണിറ്റ് ആരംഭിക്കാനാണ് മലബാര്‍ സിമന്‍റ്സും ടാറ്റ ഗ്രൂപ്പ് കമ്പനിയായ ആര്‍ട്ട്സണ്‍ എന്‍ജിനീയറിങും തമ്മില്‍ ധാരണയായത്. ഇതാണ് മുഖ്യമന്ത്രി കപ്പല്‍ നിര്‍മാണ യൂണിറ്റാക്കിയത്.
കേരളത്തില്‍ കപ്പല്‍ നിര്‍മാണശാലയ്ക്ക് പദ്ധതിയില്ല; മുഖ്യമന്ത്രിയെ തള്ളി ടാറ്റ ഗ്രൂപ്പ്
ഇന്‍വെസ്റ്റ് കേരള സബ്മിറ്റില്‍ മലബാര്‍ സിമന്‍റുമായി ടാറ്റ ഗ്രൂപ്പ് കമ്പനിയായ ആര്‍ട്ട്സണ്‍ എന്‍ജിനീയറിങ് ധാരണപത്രം ഒപ്പിട്ടിരുന്നുവെന്നും ഇക്കാര്യം അന്ന് എല്ലാ പത്രങ്ങളും റിപ്പോര്‍ട്ട് ചെയ്തതാണെന്നും പി. രാജീവ് വ്യക്തമാക്കി. മാധ്യമങ്ങളില്‍ വന്ന വാര്‍ത്തയും അദ്ദേഹം കാണിച്ചു.
വര്‍ഷങ്ങള്‍ക്ക് മുന്‍പ് മലബാര്‍ സിമന്‍റ്സ് പോര്‍ട്ട് ട്രസ്റ്റില്‍ നിന്നും ലീസിനെടുത്ത വില്ലിങ്ടണ്‍ ഐലന്‍ഡിലെ ഭൂമിയിലാണ് പദ്ധതി. പൊതുമേഖലാ കമ്പനികളുടെ ഉപയോഗിക്കാത്ത ഭൂമിയില്‍ ജോയിന്‍റ് വെഞ്ചര്‍ പദ്ധതികള്‍ ആരംഭിക്കാനുള്ള കഴിഞ്ഞ സര്‍ക്കാര്‍ പദ്ധതിയുടെ ഭാഗമായി മലബാര്‍ സിമന്‍റ്സ് മുന്നോട്ട് വച്ച പ്രൊജക്ടായിരുന്നു ഇത്. ഈ പ്രൊജക്ടില്‍ ആര്‍ട്ട്സണ്‍ എന്‍ജിനീയറിങ് താല്‍പര്യം പ്രകടിപ്പിച്ചു. 500 കോടി രൂപയുടെ നിക്ഷേപം നടത്താനാണ് ദീര്‍ഘകാല കരാര്‍.
'വി.ആര്‍ അനൂപ് കുമ്പിടി ആകേണ്ട'; 'ബിആര്‍എം സിപിഎമ്മുമായി പാലമിടാന്‍ ശ്രമിച്ചു'; പോര്
ഭൂമിക്കായി മലബാര്‍ സിമന്‍റ് മുടക്കിയ 58 കോടി രൂപ പദ്ധതിയില്‍ മലബാര്‍ സിമന്‍റ്സിന്‍റെ ഓഹരികളാകും. ആര്‍ട്ട്സണ്‍ എന്‍ജിനീയറിങ് ടെക്നോളജി പ്രൊവൈഡറാകും. ഫെബ്രുവരിയില്‍ പദ്ധതിയുമായി മുന്നോട്ടു പോകാന്‍ മലബാര്‍ സിമന്‍റ്സിന് സര്‍ക്കാര്‍ അനുമതി നല്‍കിയിരുന്നു. പദ്ധതിക്കായി ഭൂമി ഒരുക്കുകയാണ്. രണ്ടു മാസം കൊണ്ടു വന്ന പദ്ധതിയല്ല ഇതെന്നും പി. രാജീവ് വ്യക്തമാക്കി.
മുഖ്യമന്ത്രിയുടെ പ്രസ്താവന ടാറ്റ പരസ്യമായി തള്ളിപ്പറയുമ്പോള്‍ കേരളത്തിന്‍റെ ക്രെഡിബിലിറ്റി നഷ്ടമാകും. ബുദ്ധിജീവിയായില്ലെങ്കിലും അത്യാവശ്യം ബുദ്ധി മുഖ്യമന്ത്രിക്ക് ഉണ്ടാകുന്നത് നല്ലതാണെന്നും പി. രാജീവ് പറഞ്ഞു.
100 ടണ്ണിന് താഴെ ഭാരമുള്ള ബോട്ടുകള്‍ നിര്‍മിക്കാനാണ് ആര്‍ട്ട്സണ്‍ എന്‍ജിനീയറിങും മലബാര്‍ സിമന്‍റസും തമ്മില്‍ ധാരണയായത്. തുടക്കത്തില്‍ 100 കോടി രൂപയാണ് പദ്ധതിക്കായി ചെലവഴിക്കുക. 1978 ല്‍ ഹൈദരാബാദില്‍ ആരംഭിച്ച ആര്‍ട്ട്സണ്‍ എന്‍ജിനീയറിങിന്‍റെ 75 ശതമാനം ഓഹരികള്‍ പിന്നീട് ടാറ്റ ഗ്രൂപ്പ് കമ്പനിയായ ടാറ്റ പ്രൊജക്ട്സ് ഏറ്റെടുക്കുകയായിരുന്നു.
കപ്പല്‍ നിര്‍മാണ രംഗത്തേക്ക് ഇല്ലെന്ന് ടാറ്റ ഗ്രൂപ്പ് വിശദീകരിച്ചതോടെ സര്‍ക്കാര്‍ തങ്ങളുടെ ഭാഗം വ്യക്തമാക്കി വാര്‍ത്താകുറിപ്പിറക്കിയിരുന്നു. ടാറ്റ പതിനായിരം കോടി നിക്ഷേപിക്കുമെന്നല്ല പറഞ്ഞതെന്നും ലക്ഷ്യമിടുന്ന ആകെ നിക്ഷേപമാണ് 10,000 കോടി എന്നുമാണ് സര്‍ക്കാര്‍ വിശദീകരിച്ചത്. മലബാര്‍ സിമന്‍റ്സും ടാറ്റയുടെ കീഴിലെ ആര്‍ട്ട്സണ്‍ എന്‍ജിനീയറിങുമാണ് പദ്ധതി നടപ്പിലാക്കുകയെന്നും സര്‍ക്കാര്‍ വിശദീകരിച്ചിരുന്നു.