വയനാട് എംപി രാഹുല്‍ ഗാന്ധിയേയും പ്രിയങ്ക ഗാന്ധിയേയും പറ്റിയുള്ള ചോദ്യത്തോട് പ്രതികരിക്കാതെ മന്ത്രി ടി.സിദ്ധിഖ്. മുന്‍ എംപി രാഹുല്‍ ഗാന്ധിയും നിലവിലെ എംപി പ്രിയങ്ക ഗാന്ധിയും വയനാട് സന്ദർശിച്ചില്ലല്ലോ എന്നായിരുന്നു മാധ്യമങ്ങളുടെ ചോദ്യം. ഇറങ്ങി വരുമ്പോഴേ ഇതാണോ ചോദിക്കുന്നതെന്നായിരുന്നു ടി. സിദ്ദിഖിന്‍റെ മറുപടി.
വയനാട് മണ്ണിടിച്ചിൽ കഴിഞ്ഞ് ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ഡലത്തിലെ മുൻ എം പി രാഹുൽ ഗാന്ധിയും നിലവിലെ എം പി പ്രിയങ്കഗാന്ധിയും സംഭവ സ്ഥലം സന്ദർശിക്കാത്തതിനെതിരെ നേരത്തെ തന്നെ വിമര്‍ശനമുയര്‍ന്നിരുന്നു. ദുരിതബാധിതരെ കാണാൻ ഇരുവരും ഇതുവരെയും സമയം കണ്ടെത്തിയില്ലെന്നും, തിരഞ്ഞെടുപ്പിന് മുൻപ് മാത്രം എത്തുന്നവരാണ് ഇരുവരുമെന്നുമാണ് ബി ജെ പി ദേശീയ ഐ ടി സെൽ മേധാവി അമിത് മാളവ്യ പറഞ്ഞത്. പ്രതിസന്ധി ഘട്ടത്തിൽ ജനങ്ങൾക്കൊപ്പം നിൽക്കുന്നതാണ് യഥാർത്ഥ സഹാനുഭൂതി, എപ്പോഴും ശബ്ദമുയർത്തുന്ന അനുകൂലികളുടെ ഇപ്പോഴത്തെ മൗനം ശ്രദ്ധേയമാണെന്നും അമിത് മാളവ്യ വിമർശിച്ചിരുന്നു.
അതേസമയം എട്ടുപേരുടെ ജീവനെടുത്ത കള്ളാടി മണ്ണിടിച്ചിൽ ദുരന്തത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇതിൻ്റെ ഭാഗമായി ദുരന്ത സ്ഥലത്ത് പരിശോധന നടത്തി. ജില്ലാ ഭരണകൂടം നൽകിയ മുന്നറിയിപ്പ് പാലിക്കാത്തതിൽ കരാർ കമ്പനിക്കെതിരെ അസ്വാഭാവിക മരണത്തിന് പൊലീസ് കേസെടുത്തിട്ടുണ്ട്. അന്വേഷണത്തിന്റെ ഭാഗമായി വരും ദിവസങ്ങളിൽ കൊങ്കൺ റെയിൽവേ, ദിലീപ് ബിൽഡ്കോൺ കമ്പനി അധികൃതരുടെയും മൊഴിയെടുക്കും.