മണ്ണാര്‍ക്കാട് സ്കൂളിലെ അനുമോദനച്ചടങ്ങില്‍ വിദ്യാര്‍ഥികളെ അപമാനിച്ച മുന്‍ ഉന്നതവിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീലിനെതിരെ രൂക്ഷ വിമര്‍ശനം. മണ്ണാർക്കാട് നഗരസഭ 19,20,22 വാര്‍ഡുകളുടെ മെറിറ്റ് ഈവനിങ് ഉദ്ഘാടനം ചെയ്യാനെത്തിയതായിരുന്നു കെ.ടി.ജലീൽ. ഇതിനിടെ കുട്ടികളുടെ ഹിന്ദിയിലെഴുതിയ പേരുകളില്‍ അക്ഷരത്തെറ്റ് ശ്രദ്ധയില്‍ പെട്ടു. കുട്ടികളോട് ഹിന്ദി അക്ഷരമറിയില്ലേ എന്ന് ചോദിച്ച ജലീല്‍ കുട്ടിയെ സ്റ്റേജിലേയ്ക്ക് വിളിച്ച് വരുത്തി ചെവിയില്‍ നുള്ളുകയായിരുന്നു.
പേര് ഇങ്ങനെയല്ല എഴുതേണ്ടതെന്നും, ഹിന്ദിക്ക് ഫുള്‍ എ പ്ലസ് ഇല്ലേയെന്നും ജലീല്‍ കുട്ടിയോട് ചോദിക്കുന്നുണ്ട്. ഇതിനിടെ മറ്റൊരു കുട്ടി പേടിച്ചപ്പോള്‍ പറ്റിപ്പോയതാണെന്ന് പറയുന്നുണ്ട്. അത് പറ്റില്ലെന്ന് പറഞ്ഞ് കുട്ടിയെ കുട്ടിയെ ശാസിക്കുന്നു. തുടര്‍ന്ന് മറ്റൊരു കുട്ടിയോട് ഹിന്ദിയില്‍ അഡ്രസ് എഴുതാന്‍ കഴിയുമോ എന്ന് ജലീല്‍ വെല്ലുവിളിക്കുന്നതും കാണാം. സംഭവത്തിന്‍റെ ദൃശ്യങ്ങള്‍ വന്‍തോതിലാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. വിദ്യാര്‍ഥികളെ ശിക്ഷിക്കുന്ന സംഭവങ്ങള്‍ക്കെതിരെ രൂക്ഷ വിമര്‍ശനമുയരുന്ന കാലഘട്ടത്തില്‍ മുന്‍ വിദ്യാഭ്യാസ മന്ത്രി വിദ്യാര്‍ഥികളെ വേദിയില്‍ വിളിച്ചുവരുത്തി അപമാനിക്കുകയും ശിക്ഷിക്കുകയും ചെയ്യുന്നത് അതീവ പ്രാകൃത രീതിയാണെന്നും വിദ്യാര്‍ഥികള്‍ക്ക് കനത്ത മാനസിക സമ്മര്‍ദമാണ് ജലീല്‍ ഉണ്ടാക്കിയതെന്നുമാണ് വിമര്‍ശനം.
അതേസമയം വിവാദത്തില്‍ പ്രതികരണവുമായി കെ.ടി.ജലീലും രംഗത്തുവന്നു. ‘കുട്ടികളെ തമാശരൂപേണ തിരുത്തുകയാണ് ചെയ്തത് വേദനിപ്പിച്ചിട്ടില്ല’ എന്നായിരുന്നു ജലീലിന്‍റെ പ്രതികരണം.