കണ്ണൂരിൽ അനസ്തീസിയ നൽകിയതിന് പിന്നാലെ ഗുരുതരാവസ്ഥയിലായി മരിച്ച ഒരു വയസ്സുകാരൻ ദേവാൻഷ് ശൗര്യയുടെ മൃതദേഹം ഇന്ന് പോസ്റ്റ്മോർട്ടത്തിന് വിധേയമാക്കും. പരിയാരം മെഡിക്കൽ കോളേജിലെ നടപടികൾക്ക് ശേഷം ബന്ധുക്കൾക്ക് വിട്ടു നൽകും. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലെ അനസ്തീസിയ ഡോക്ടർ അഞ്ജലി പൊതുവാളിനെതിരെയാണ് ചികിത്സാ പിഴവ് ആരോപണം.
മൃതദേഹം നിലവിൽ കുഞ്ഞ് ചികിത്സയിൽ കഴിഞ്ഞിരുന്ന കണ്ണൂരിലെ ബേബി മെമ്മോറിയൽ ആശുപത്രിയിലാണ്. പയ്യന്നൂർ ഡിവൈഎസ്പി ഇന്ന് ആശുപത്രിയിലെത്തിയ ശേഷമാണ് പരിയാരത്തേക്ക് മൃതദേഹം കൊണ്ടു പോവുക. മുഖത്തെ ചെറിയ മുറിവിന് പ്ലാസ്റ്റിക് സർജറി ചെയ്യാൻ എന്നു പറഞ്ഞാണ് കുട്ടിക്ക് അനസ്തീസിയ നൽകിയിരുന്നത്. അനസ്തീസിയക്ക് പിന്നാലെ അബോധാവസ്ഥയിൽ ആയ കുട്ടിക്ക് ഹൃദയാഘാതം സംഭവിക്കുകയായിരുന്നു. പയ്യന്നൂർ ബേബി മെമ്മോറിയൽ ആശുപത്രിയിലേക്ക് ഇന്നും പ്രതിഷേധ പ്രകടനങ്ങൾ ഉണ്ടാകും.