വയനാട് കള്ളാടി മണ്ണിടിച്ചിലിൽ കാണാതായ അഞ്ചുപേർക്കായി തിരച്ചിൽ തുടരുന്നു. മീനാക്ഷി പാലത്തിന്റെ മുകൾഭാഗത്ത് കൂടുതൽ മണ്ണ് മാന്തി യന്ത്രങ്ങൾ എത്തിച്ച് പരിശോധന നടത്തുകയാണ്. മണ്ണിനടിയിൽ ആരെങ്കിലും അകപ്പെട്ടിട്ടുണ്ടോ എന്നറിയാനായി സ്പോട് ലൊക്കേഷൻ ക്യാമറ ഉപയോഗിച്ചുള്ള തിരച്ചിൽ ആരംഭിച്ചു. ഡ്രോൺ ക്യാമറയും ഉപയോഗിക്കുന്നുണ്ട്.
കഡാവർ നായകളുടെ സേവനവും പ്രയോജനപ്പെടുത്തുന്നുണ്ട്. റോഡുഗതാഗതം പുനസ്ഥാപിക്കാനുള്ള ശ്രമം ഊർജിതമായി പുരോഗമിക്കുകയാണ്. അപകടത്തിൽ മൂന്നുപേർ മരിച്ചു എന്നാണ് ഔദ്യോഗിക സ്ഥിരീകരണം. ഇവരെല്ലാം അതിഥി തൊഴിലാളികളാണ്. പോസ്റ്റ്മോർട്ടം നടപടികൾ വൈത്തിരി താലൂക്ക് ആശുപത്രിയിൽ പൂർത്തിയായി. മൃതദേഹങ്ങൾ എംബാം ചെയ്യുന്നതിനായി രാവിലെ കോഴിക്കോട് മെഡിക്കൽ കോളജിലേക്ക് മാറ്റും.
കൊങ്കൺ റെയിൽവേ അധികൃതരുമായി ആലോചിച്ചായിരിക്കും മൃതദേഹങ്ങൾ അവരവരുടെ ജന്മനാട്ടിൽ എത്തിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കുക. മുഖ്യമന്ത്രി വി.ഡി.സതീശൻ ഇന്ന് ദുരന്തബാധിത മേഖല സന്ദർശിക്കും. ഉച്ചയ്ക്ക് ഒരു മണിയോടെ ഹെലികോപ്റ്റർ മാർഗ്ഗമാകും മേപ്പാടിയിൽ എത്തുക. രാവിലെ ഏഴിന് മന്ത്രിമാരായ എ.പി.അനിൽകുമാറും ടി.സിദ്ദിഖും മണ്ണിടിച്ചിൽ മേഖല സന്ദർശിക്കും. ഇന്നത്തെ മന്ത്രിസഭായോഗം മണ്ണിടിച്ചില്‍ ദുരന്തം ചര്‍ച്ചചെയ്യും.
വയനാട് കള്ളാടിയിൽ മണ്ണ് ഇടിഞ്ഞ് വീണ് നാലുപേർ മരിച്ചതിൽ മുഖ്യമന്ത്രിയെ വിമർശിച്ച് മുന്‍മന്ത്രി എം.ബി.രാജേഷ്. മദ്യ കമ്പനിയുടെ കാര്യത്തിൽ കാണിച്ച ഉൽസാഹം മണ്ണ് നീക്കംചെയ്യാൻ കാണിച്ചില്ലെന്നാണ് വിമർശനം. ബക്കാർഡിയുടെ ഫയൽ വരാൻ 3 ദിവസമെ എടുത്തുള്ളു; തീരുമാനിച്ച് 17 ദിവസമായിട്ടും പക്ഷേ മണ്ണ് നീക്കിയില്ല.സമയത്തു മണ്ണ് നീക്കംചെയ്തിരുന്നെങ്കിൽ വയനാട്ടിൽ ആളുകൾ മരിക്കില്ലായിരുന്നുവെന്നും എം.ബി.രാജേഷ് കൊച്ചിയിൽ പറഞ്ഞു.