വിഴിഞ്ഞത്തെ അദാനി പോര്‍ട്ടിന്‍റെ  ഓഹരി എംഎസ്​സിക്ക് കൈമാറുന്ന ചര്‍ച്ചകള്‍ എല്‍ഡിഎഫ് അറിഞ്ഞെന്ന് മുഖ്യമന്ത്രി വി.ഡി സതീശന്‍. കേരളത്തിന്‍റെ താ‍ല്പര്യം ബലികഴിക്കില്ലെന്നും സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.  

അദാനി വിഴിഞ്ഞം പോര്‍ട്ട് പ്രൈവറ്റ് ലിമിറ്റ്ഡ് കമ്പനിയുടെ  ഓഹരി കൈമാറ്റത്തിന് വഴിയൊരുക്കിയത് സതീശന്‍ –അദാനി ഡീല്‍ എന്ന് സിപിഎം ആക്ഷേപിക്കുന്നതിടെയാണ് ഒന്നും അറിയാത്ത പോലെ നടിക്കുന്ന എല്‍ഡിഎഫിനെ കടന്നാക്രമിച്ച് വി.ഡി സതീശന്‍ രംഗത്തെത്തിയത്.  

വിഴിഞ്ഞത്ത് ഈ സര്‍ക്കാര്‍ എന്ത് തെറ്റ് ചെയ്തുവെന്ന് ചോദിച്ചാണ് എല്‍ഡിഎഫിനെതിരെ മുഖ്യമന്ത്രി തുറന്നടിച്ചത്. ഓഹരികൈമാറ്റം അദാനി ഗ്രൂപ്പ് ജൂണ്‍ 30ന് പരസ്യമാക്കുന്നതിന് മുന്‍പ്  ജൂണ്‍ 5ന് ദേശാഭിമാനി ഓഹരികൈമാറ്റം നേട്ടമായി ചിത്രീകരിച്ചതാണ് മുഖ്യമന്ത്രി ആയുധമാക്കിയത്. ഓഹരി കൈമാറ്റ ചര്‍ച്ചകള്‍ എല്‍ഡിഎഫിന് അറിയാമായിരുന്നു. എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ വിഴിഞ്ഞം കോണ്‍ക്ലേവില്‍ MSC പങ്കെടുത്തിരുന്നു . അത് എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ നേട്ടമെന്നും ദേശാഭിമാനി എഴുതിയിരുന്നുവെന്നും വി.ഡി സതീശന്‍.

പോര്‍ട്ടിന്റെ ഉമസ്ഥാവകാശം സര്‍ക്കാരിനാണ്. സര്‍ക്കാര്‍ അനുമതി ഇല്ലാതെ ഓഹരി കൈമാറ്റം നടക്കില്ല. ഓഹരി കൈമാറ്റം നടത്തിയിട്ടില്ല. ഒരു കുത്തകയും അനുവദിക്കില്ല എന്ന് കണ്‍സഷന്‍ എഗ്രിമെന്‍റ് ഉണ്ടെന്നും മുഖ്യമന്ത്രി തുറമുഖം മുഖ്യമന്ത്രി കൈവശം വെയ്ക്കുന്നത് അദാനിയുടെ താല്പര്യമാണെന്ന സിപിഎം വിമര്‍ശനത്തിന് പിണറായി വിജയന്‍ ഐ.ടി വകുപ്പ് കൈവശം വെച്ചത് എന്തിനെന്ന്  സതീശന്‍റെ മറുചോദ്യം.

അദാനി പോര്‍ട്ട് ഓഹരി കൈമാറ്റത്തില്‍ ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേര്‍ഡ് കമ്മിറ്റി റിപ്പോര്‍ട്ട് മന്ത്രിസഭ പരിഗണിക്കും. കേന്ദ്രസര്‍ക്കാരിന്‍റെ  വിവിധ മന്ത്രാലയങ്ങളുടെ അനുമതി കൂടി ലഭിച്ചാലെ സംസ്ഥാന തുടര്‍നടപടിയിലേക്ക് കടക്കൂവെന്നും മുഖ്യമന്ത്രി പറഞ്ഞു.