വയനാട് കള്ളാടി തുരങ്കപാതയുടെ നിർമാണമേഖലയില്‍ വന്‍ മണ്ണിടിച്ചില്‍. 5 മരണം. ഏഴുപേരെ കാണാതായെന്നു മുഖ്യമന്ത്രി വി.ഡി.സതീശന്‍ പറഞ്ഞു. ഒന്‍പതുപേരെ ആശുപത്രിയിലെത്തിച്ചെന്ന് ആരോഗ്യമന്ത്രി വി.മുരളീധരന്‍ പറഞ്ഞു. നിര്‍മാണസ്ഥലത്ത് മണ്ണ് കൂട്ടിയിട്ടതാണ് ദുരന്തകാരണം. മണ്ണ് നീക്കാന്‍ കരാറുകാര്‍ക്ക് മുന്നറിയിപ്പ്് നല്‍കിയിരുന്നു. എന്നാല്‍ കരാര്‍ കമ്പനി നിര്‍ദേശം പാലിച്ചില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
മീനാക്ഷിപ്പാലത്തിനു സമീപമാണ് അപകടമുണ്ടായത്. മണ്ണ് കുത്തിയൊഴുകിയെത്തിയതോടെ നിരവധി വാഹനങ്ങൾ പ്രദേശത്ത് കുടുങ്ങിക്കിടക്കുകയാണ്. മണ്ണിടിഞ്ഞുവീണ് ബസ് തകരുന്ന ദൃശ്യം പുറത്തുവന്നു. തൊഴിലാളികളെ കൊണ്ടുവന്ന ബസാണ് തകര്‍ന്നത്. കനത്ത മഴ രക്ഷാപ്രവർത്തനത്തിന് വലിയ വെല്ലുവിളിയാകുന്നുണ്ട്.
മന്ത്രിമാരായ ടി. സിദ്ദിഖും എ.പി. അനില്‍കുമാറും വയനാട്ടിലേക്ക് തിരിച്ചിട്ടുണ്ട്. ദേശീയ ദുരന്തനിവാരണ സേന സ്ഥലത്തെത്തി. അപകടകാരണം അശാസ്ത്രീയമായി മണ്ണുകൂട്ടിയിട്ടതെന്ന് മന്ത്രി ടി.സിദ്ദിഖ്. അടിയന്തര ഇടപെടല്‍ നടത്തുന്നുണ്ടെന്നും മന്ത്രി പറഞ്ഞു.
മണ്ണിടിച്ചില്‍ ഒഴിവാക്കാന്‍ നടപടിയെടുക്കണമെന്ന് കരാറുകാരായ കൊങ്കണ്‍ റെയില്‍വേക്ക് മുന്നറിയിപ്പ്് നല്‍കിയിരുന്നതായി പൊതുമരാമത്ത് മന്ത്രി പി.കെ.ബഷീറും പൊതുമരാമത്ത് സെക്രട്ടറി അദീല അബ്ദുല്ലയും പറഞ്ഞു. പൂര്‍ണ ഉത്തരവാദിത്തം കൊങ്കണ്‍ റെയില്‍വേക്കാണെന്ന് മന്ത്രി പറഞ്ഞു.
സംസ്ഥാനത്ത് വയനാട്ടിലും കോഴിക്കോടും അതി തീവ്ര മഴ മുന്നറിയിപ്പ്. മലപ്പുറത്തും കണ്ണൂരും കാസര്‍കോട്ടും ഓറഞ്ച് അലര്‍ട്ട്. ഇടുക്കി, എറണാകുളം, തൃശൂര്‍ , പാലക്കാട് ജില്ലകളില്‍ യെല്ലോ അലര്‍ട്ടും നല്‍കി.