സിനിമാ മേഖലയിലെ വിവാദങ്ങളിൽ അനാവശ്യമായി ബി.ജെ.പിയെ വലിച്ചിഴക്കാൻ ശ്രമിക്കുന്നവർ പിന്മാറണമെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എസ്.സുരേഷ്. കോടികൾ കൊടുത്ത് സിനിമാക്കാരെ വശത്താക്കേണ്ട ആവശ്യമില്ല. ബി.ജെ.പിയോടുള്ള താല്‍പര്യം കൊണ്ട് പലരും ഞങ്ങൾക്കൊപ്പം ചേർന്ന് പ്രവർത്തിക്കുന്നുണ്ട്. സുരേഷ് ഗോപി അതിന് മാതൃകയാണ്. ശ്വേത മേനോൻ അമ്മയുടെ പ്രസിഡന്റായത് ബി.ജെ.പി നോമിനിയായല്ല. ശ്വേത നരേന്ദ്ര മോദി ഭക്തയാണെന്നും സുരേഷ് തിരുവനന്തപുരത്ത് പറഞ്ഞു.
മലയാള സിനിമയിലെ പവർ ഗ്രൂപ്പുകൾക്കെതിരെയും ‘അമ്മ’ സംഘടനയിലെ ഒത്തുകളികൾക്കെതിരെയും കടുത്ത വെളിപ്പെടുത്തലുകളുമായി ശ്വേത മേനോനും പ്രിയങ്കയും. ജനറൽ ബോഡിയിൽ തനിക്ക് നേരെ കയ്യേറ്റമുണ്ടായെന്ന് ശ്വേതയും, ശ്വേതയെ വീഴ്ത്താൻ ചിലർ കെണിയൊരുക്കിയെന്ന ആരോപണവുമായി പ്രിയങ്കയും രംഗത്തെത്തി.
സിനിമയിലെ പവർ ഗ്രൂപ്പിനെ ഒറ്റയ്ക്ക് നേരിടുക അസാധ്യമാണെന്ന് ശ്വേത മേനോൻ നവമാധ്യമത്തിലാണ് കുറിച്ചത്. ക്ഷേമ ഫണ്ടിൽ ചില കുറ്റാരോപിതർ മുൻപ് നടത്തിയ സാമ്പത്തിക തിരിമറികൾ താൻ കണ്ടെത്തിയത് മുതൽ വ്യക്തിപരമായി അപമാനിക്കാൻ ശ്രമം നടന്നുവെന്നും ശ്വേത പറയുന്നു.അമ്മയ്ക്ക് സഹായം സ്വീകരിക്കുന്നതിൽ വേർതിരിവുകളില്ലെന്നും പണം തരുന്നവർ അംബാനിയോ അദാനിയോ എന്ന് നോക്കാറില്ലെന്നും ശ്വേത വ്യക്തമാക്കി.ശ്വേതയുടെ വാദം ശരി വച്ചാണ് പ്രിയങ്കയുടെ വെളിപ്പെടുത്തൽ.
ശ്വേതയ്ക്കെതിരായ അവിശ്വാസപ്രമേയത്തിൽ പലരെയും നിർബന്ധിച്ച് ഒപ്പിടുവിച്ചു. ഭരണസമിതിക്ക് പറയാനുള്ളത് പറയാൻ സമയം നൽകിയില്ല. പൂർത്തീകരിക്കാത്ത കണക്ക് പാസാവില്ലെന്ന് അക്കൗണ്ടന്റോ ഓഡിറ്ററോ പറഞ്ഞ് കൊടുത്തില്ല. ഇത് ശ്വേതയ്ക്കെതിരായ ട്രാപ്പായിരുന്നെന്ന് സംശയിക്കണമെന്നും പ്രിയങ്ക മനോരമ ന്യൂസിനോട് പറഞ്ഞു. ഭരണസമിതിക്ക് കൂടുതല്‍ സമയം നല്‍കരുതോയെന്ന് മോഹൻലാൽ ജനറൽ ബോഡിയിൽ ചോദിച്ചിരുന്നും എന്നാൽ അനുവദിക്കപ്പെട്ടില്ലെന്നും പ്രിയങ്ക പറഞ്ഞു.