വിഴിഞ്ഞം തുറമുഖത്ത് കരാർ വ്യവസ്ഥകൾ ലംഘിച്ചിട്ടില്ലെന്ന് അദാനി പോർട്സ്. ഓഹരി കൈമാറ്റം സർക്കാരിന്റെ അനുമതിയോടെ മാത്രമെന്ന് അദാനി പോർട്സ് വ്യക്തമാക്കി. ഓഹരിപങ്കാളിത്തം കിട്ടിയാലും എം.എസ്.സിക്ക് തുറമുഖത്തിൽ പ്രത്യേക അവകാശങ്ങൾ ഇല്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു.
എം.എസ്.സിക്ക് 49 ശതമാനം ഓഹരി കൈമാറാനുള്ള കരാർ സർക്കാരിന്റെ അനുമതിക്ക് ശേഷമേ നടപ്പാകൂ. അദാനി പോർട്ട്സ് സ്പെഷൽ ഇക്കണോമിക് സോൺ സി.ഇ.ഒ അശ്വനി ഗുപ്തയാണ് നിലപാട് അറിയിച്ചത്. ഓഹരിപങ്കാളിത്തം കിട്ടിയാലും എം.എസ്.സിക്ക് തുറമുഖത്തിൽ പ്രത്യേക അവകാശങ്ങൾ ഇല്ലെന്നും അദാനി ഗ്രൂപ്പ് പറഞ്ഞു. ഓഹരി വിൽപനയ്ക്ക് ഏതെങ്കിലും കമ്പനിയുമായി കരാറുണ്ടാക്കിയ ശേഷമേ, സർക്കാരിൽ നിന്നു അനുമതി വാങ്ങാനാവൂ. സ്റ്റോക്ക് എക്സ്ചേഞ്ചിനെ അറിയിച്ച ശേഷമേ, അക്കാര്യം സർക്കാരിനെ അറിയിക്കാനാവു. ഇതാണ് സെബി ചട്ടമെന്നും അദാനി പോർട്സ് വ്യക്തമാക്കി. വിവാദത്തെപ്പറ്റി ഉയർന്ന ചോദ്യങ്ങൾക്ക് രേഖാമൂലമുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.
അദാനി വിഴിഞ്ഞം പ്രൈവറ്റ് ലിമിറ്റഡ് അഥവാ AVPPL എന്ന കമ്പനിയില്‍ രാജ്യാന്തര കപ്പല്‍ കമ്പനിയായ എം.എസ്.സി 13000 കോടി നിക്ഷേപിക്കാനാണ് അദാനിയുമായുള്ള ധാരണ. 49 ശതമാനം ഓഹരികള്‍ എം.എസ്.സിക്ക് കൈമാറും. ഇന്ത്യന്‍ തുറമുഖ മേഖലയുടെ ചരിത്രത്തിലെ ഏറ്റവും വലിയ വിദേശ നിക്ഷേപം. രാജ്യാന്തര കപ്പല്‍ ചാലിനോട് ചേര്‍ന്നുകിടക്കുന്ന രാജ്യത്തിന്റെ തന്ത്രപ്രധാന മേഖലയിലാണ് വിഴിഞ്ഞം തുറമുഖം സ്ഥിതി ചെയ്യുന്നത്. വിഴിഞ്ഞത്തുണ്ടാക്കുന്ന വിദേശ ഇടപെടല്‍ രാജ്യസുരക്ഷയെ നേരിട്ട് ബാധിക്കുന്ന വിഷയമാണ്. അതുകൊണ്ടുതന്നെ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെയും ഷിപ്പിങ് മന്ത്രാലയത്തിന്റെയും അനുമതിയും നിക്ഷേപത്തിന് ആവശ്യവുമാണ്.