നടിയുടെ പരാതിയിൽ വ്യവസായി ബോബി ചെമ്മണൂരിനെതിരെ റജിസ്റ്റർ ചെയ്ത ലൈംഗികാധിക്ഷേപ കേസില്‍ തുടർനടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു. കേസ് സംബന്ധിച്ച വിചാരണ കോടതി നടപടികളാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്.
താനും ബോബി ചെമ്മണൂരും തമ്മിലുള്ള പ്രശ്നങ്ങൾ ഒത്തുതീർപ്പായെന്ന് നടി ഹൈക്കോടതിയെ അറിയിച്ചു. ഈ വിവരം ചൂണ്ടിക്കാട്ടി നടി സമർപ്പിച്ച സത്യവാങ്മൂലം പരിഗണിച്ചാണ് കോടതി നടപടികൾ സ്റ്റേ ചെയ്തത്. ഒത്തുതീർപ്പ് വ്യവസ്ഥകൾ അംഗീകരിച്ചുകൊണ്ടുള്ള നടിയുടെ നിലപാട് കേസിൽ ബോബി ചെമ്മണൂരിന് വലിയ ആശ്വാസമായിരിക്കുകയാണ്.
നടിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിലുള്ള പരാമർശങ്ങളിൽ ഖേദം പ്രകടിപ്പിച്ചുകൊണ്ട് ബോബി ചെമ്മണൂർ ഇൻസ്റ്റഗ്രാമിൽ കുറിപ്പ് പങ്കുവച്ചിരുന്നു. വ്യവസായി ബോബി ചെമ്മണ്ണൂരിന്റെ മാപ്പപേക്ഷ സ്വീകരിക്കുന്നതായി നടി കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതെങ്കിലും തരത്തിൽ ആ വ്യക്തിയെ ഉപദ്രവിക്കാനോ ദ്രോഹിക്കാനോ ഉള്ള യാതൊരു ഉദ്ദേശവും തനിക്കോ കുടുംബത്തിനോ ഇല്ലെന്ന് നടി വ്യക്തമാക്കിയിരുന്നു.