താരസംഘടനയായ അമ്മയിൽ ഭരണ പ്രതിസന്ധി. ഭരണസമിതി ഔദ്യോഗികമായി രാജി നൽകാതെ നിയമവിരുദ്ധമായി അഡ്ഹോക്ക് സമിതി ചേർന്നതിനെതിരെ ശ്വേത നിയമനടപടിയിലേക്ക് നീങ്ങിയേക്കും. നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്ന് ശ്വേത ഫെയ്സ്ബുക്ക് പോസ്റ്റിൽ പറഞ്ഞിരുന്നു.
കടിച്ചു തൂങ്ങിയാൽ ഭരണസമിതിക്ക് എതിരെ സ്ത്രീകൾ സത്യാഗ്രഹമിരിക്കുമെന്ന് നടി ഉഷ പറഞ്ഞു. ഇതിനിടെ സംഘടനയില്‍ നിന്നുളള അംഗങ്ങളുടെ രാജി തുടരുകയാണ്. കുത്തഴിഞ്ഞ സംവിധാനമാണ് സംഘടന എന്ന് വിമര്‍ശിച്ചുകൊണ്ട് ജോയ് മാത്യുവും രാജിവച്ചു
താരസംഘടനയായ 'അമ്മ'യിൽ ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്നത് ഏത് സിനിമാ തിരക്കഥയെയും വെല്ലുന്ന നാടകീയമായ സംഭവവികാസങ്ങളാണ്. ഭരണസമിതി നിലനിൽക്കേ, അഡ്ഹോക്ക് സമിതി എന്ന പേരിൽ ഭരണഘടനയിൽ ഇല്ലാത്ത ഒരു സംവിധാനം രൂപീകരിച്ചതാണ് നിലവിലെ പ്രതിസന്ധികളുടെ പ്രധാന കാരണം. ഔദ്യോഗികമായി രാജി സമർപ്പിക്കാത്ത ഭരണസമിതി തുടരുമ്പോൾ തന്നെ, ഇത്തരമൊരു സമിതിയുടെ പ്രവർത്തനം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ശ്വേതാ മേനോൻ നിയമനടപടിയിലേക്ക് നീങ്ങുകയാണ്. താൻ നിരപരാധിത്വം തെളിയിക്കാതെ പിന്മാറില്ലെന്ന് വ്യക്തമാക്കിയ ശ്വേത, ആരുടെയും കയ്യിലെ പാവയാകാൻ താല്‍പര്യമില്ലെന്ന് തുറന്നടിച്ചു.
ഇതിനിടയിലാണ് സംഘടനയിലെ കുത്തഴിഞ്ഞ പ്രവർത്തനങ്ങളെ വിമർശിച്ചുകൊണ്ട് ജോയ് മാത്യുവും രാജിവച്ചത്, സംഘടനയിൽ ഐക്യമില്ലെന്നും തന്റെ തീരുമാനങ്ങൾ അംഗീകരിക്കപ്പെടുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു. പതിനേഴ് അംഗങ്ങളുള്ള ഭരണസമിതിയിൽ അഞ്ചുപേർ ഇതിനകം രാജി വെച്ചുകഴിഞ്ഞു, ഇത് സംഘടനയുടെ തകർച്ചയിലേക്കുള്ള സൂചനയായാണ് വിലയിരുത്തപ്പെടുന്നത്.