പിഎം ശ്രീ പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട പ്രതിപക്ഷ നിലപാടിനെ പരിഹസിച്ച് മന്ത്രി പി.കെ.ബഷീര്‍. പിഎം ശ്രീ പദ്ധതി എല്‍ഡിഎഫിന്‍റെ കുട്ടിയാണെന്ന് ബഷീര്‍ പറഞ്ഞു. നിങ്ങൾ കുട്ടിയെ ഉണ്ടാക്കിയ ശേഷം അതിനെ ഞങ്ങള്‍ അബോർഷൻ ചെയ്യാൻ പറയുന്ന ഏര്‍പ്പാടാണ് ഇത്. നിങ്ങളല്ലേ ബാപ്പാ, നിങ്ങളല്ലേ ഒപ്പിട്ട് കൊടുത്തത്? ആത്മാർഥമായി നെഞ്ചത്ത് കൈവെച്ച് സംസാരിക്കാൻ ഭരണപക്ഷത്തിന് സാധിക്കുമോ എന്നും അദ്ദേഹം സഭയില്‍ വെല്ലുവിളിച്ചു.
പി.എം ശ്രീ പദ്ധതി സംസ്ഥാനത്ത് ഏതുവിധത്തിൽ നടപ്പാക്കണമെന്നത് യു.ഡി.എഫ് ചർച്ചചെയ്ത് തീരുമാനിക്കുമെന്ന് ബഷീർ നേരത്തെ പറഞ്ഞിരുന്നു. ഘടകകക്ഷി നേതാക്കൾ ചർച്ചചെയ്തേ ഇത്തരം കാര്യങ്ങൾ തീരുമാനിക്കൂ. ഇങ്ങനെയുള്ള നയങ്ങളിൽ അഭിപ്രായം പറയേണ്ടത് മുസ്‌ലിം ലീഗിന്റെ സംസ്ഥാനകമ്മിറ്റിയാണ്. പി.എം. ശ്രീ പദ്ധതിക്ക് കരാറുണ്ടാക്കിയത് പിണറായി സർക്കാർ ആണ്. പദ്ധതി ഉപേക്ഷിച്ചിട്ടില്ല. മറിച്ച് അതിന്റെ നാനാവശങ്ങളും പഠിക്കും. ഇതു പഠിക്കാൻ എൽ.ഡി.എഫ്. സർക്കാർ ഏഴുമാസം സബ് കമ്മിറ്റിയുണ്ടാക്കി ഒന്നും ചെയ്യാതിരിക്കുകയായിരുന്നുവെന്നും ബഷീര്‍ പറഞ്ഞിരുന്നു.