ഓപ്പറേഷന്‍ തൂഫാന്‍ വീശിപ്പോയശേഷം പെരുമ്പാവൂരിൽ വീണ്ടും തലപൊക്കി ലഹരിമാഫിയ. ലഹരി ഉപയോഗവും കച്ചവടവും പട്ടാപ്പകല്‍ പരസ്യമായി നിര്‍ലോപം തുടരുന്നതായി മനോരമ ന്യൂസ് അന്വേഷണത്തിൽ കണ്ടെത്തി. അതിഥിത്തൊഴിലാളികളാണ് ലഹരിയുടെ കണ്ണികളില്‍ ഏറെയും. കഞ്ചാവു മുതല്‍ സിന്തറ്റിക് ലഹരിവരെ പെരുമ്പാവൂരില്‍ ഒഴുകുകയാണ്.
പട്ടാപകല്‍ മാരകലഹരി വസ്തുക്കൾ ഉപയോഗിച്ച് ബോധം നഷ്ടപ്പെട്ടപെട്ട് കിടക്കുന്നവരെപ്പോലും പെരുമ്പാവൂരിൽ കാണാം. ലഹരിയുടെ തീവ്രത ശരീരത്തിൽ കുറയുന്നതിന് അനുസരിച്ച് വീണ്ടും സാധനം എത്തിച്ചു കൊടുക്കാൻ ആളുകളും തയ്യാർ, ചെറിയ പൊതി കഞ്ചാവിന് 500 രൂപയാണ്. രക്തധമനികളിലേക്ക് ലഹരി കുത്തിവയ്ക്കുന്നവരും ഏറെ. ഇത്രയെളുപ്പം പെരുമ്പാവൂരില്‍ ലഹരി കിട്ടുന്നത് എങ്ങിനെയെന്നായിരുന്നു മനോരമന്യൂസ് അന്വേഷണം.
അന്വേഷണത്തില്‍ ഞങ്ങളും ഒരാളെ സമീപിച്ചു. അര മണിക്കൂറിൽ കഞ്ചാവുമായി ആളെത്തുകയും ചെയ്തു. അതിഥി തൊഴിലാളികളിൽ തന്നെ ചെറിയ ഡീലർമാരുണ്ട്. കവറിൽ ലഹരി വസ്തുക്കളും നിറച്ചാണ് നടപ്പ്. ആവശ്യക്കാരെ കണ്ടാൽ സ്പോട്ടില്‍ തന്നെ കച്ചവടം.
പെരുമ്പാവൂർ മാർക്കറ്റ് പരിസരത്തെ ചെറുകച്ചവടക്കാരുടെ ഇടയില്‍ ലഹരി ഡീലര്‍മാര്‍ നുഴഞ്ഞുകയറിയിട്ടുണ്ട്. നിരോധന പുകയില ഉൽപന്നങ്ങളുടെ വിൽപനയും പരസ്യമായാണ്. ബാർബർ ഷോപ്പിനുളളിൽ പോലും ലഹരിക്കച്ചവടം. മറ്റു പണികൾക്ക് മറു നാടുകളിൽ നിന്ന് പെരുമ്പാവൂരിൽ എത്തി ലഹരിക്ക് അടിമയായി കച്ചവടക്കാരായവരെയും ഇക്കൂട്ടത്തിൽ കാണാം.
ഇതരസംസ്ഥാന തൊഴിലാളികളെ അടച്ച് ആക്ഷേപിക്കുകയല്ല, കുടുംബമായിവന്ന് തൊഴിലെടുത്ത് മാന്യമായി ജീവിക്കുന്നവരുമുണ്ട്. എന്നാല്‍ ലഹരിയുടെ കണ്ണികളായി മാറുന്നവരുടെ എണ്ണം ഏറുന്ന സ്ഥിതിയാണ്. ആരെയും ഭയക്കാതെ പരസ്യമായി നടക്കുന്ന ഈ ലഹരിക്കച്ചവടത്തിനും ഉപയോഗത്തിനും പൂട്ടിട്ടേ പറ്റൂ...