കേരളത്തിൽ ജലോത്സവ സീസൺ തുടങ്ങുകയാണ്. ആചാരപ്പെരുമയുള്ള മൂലം വളളം കളിയോടെ ജലാശയങ്ങളും വള്ളംകളി പ്രേമികളും ആഘോഷത്തിലാകും. മൂലം വള്ളംകളിക്കായി കുട്ടനാട്ടിൽ ചുണ്ടൻ വള്ളങ്ങൾ തീവ്ര പരിശീലനത്തിലാണ്.
തിങ്കളാഴ്ച ഉച്ചയ്ക്കാണ് ചമ്പക്കുളത്തെ പമ്പയാറ്റിൽ ചരിത്ര പ്രസിദ്ധമായ മൂലം വള്ളംകളി. അമ്പലപ്പുഴ ശ്രീകൃഷ്ണ സ്വാമി ക്ഷേത്രത്തിലെ വിഗ്രഹ പ്രതിഷ്ഠയും ജലഘോഷയാത്രയുമായി ബന്ധപ്പെട്ട ചരിത്രം മൂലം വള്ളംകളിക്കുണ്ട്. ഇത്തവണ ഏഴു ചുണ്ടൻ വള്ളങ്ങൾ ആണ് രാജപ്രമുഖൻ ട്രോഫിക്കായി ഓളപ്പരപ്പിൽ പോരാടുക. മൂലം വള്ളംകളിയുടെ വരവറിയിച്ച് സാംസ്‌കാരിക പരിപാടികളും തുടങ്ങികഴിഞ്ഞു.
ചമ്പക്കുളത്തെയും കുട്ടനാട്ടിലെയും കുമരകത്തെയും വിവിധ ജലാശയങ്ങളിൽ തീവ്ര പരിശീലനത്തിലാണ് ചുണ്ടൻ വള്ളങ്ങളും ബോട്ട് ക്ലബുകളും. നെഹ്‌റു ട്രോഫി വള്ളംകളിക്കുള്ള ഒരുക്കം കൂടിയാണ് മൂലം ജലോൽസവം. പ്രത്യേകം ക്യാംപുകൾ ഒരുക്കിയാണ് ബോട്ടു ക്ലബുകൾ തുഴച്ചിൽക്കാരെ സജ്ജരാക്കുന്നത്. പരിശീലന തുഴച്ചിൽ കാണാനും നിരവധി വള്ളംകളി പ്രേമികൾ എത്തുന്നുണ്ട്.