സംസ്ഥാനത്ത് കൊതുകു പരത്തുന്ന മരണത്തിനു വരെ കാരണമാകുന്ന മലേറിയ അഥവാ മലമ്പനി കേസുകളുടെ എണ്ണം കൂടുന്നത് ആശങ്കയാകുന്നു. ഈവര്‍ഷം 407 പേര്‍ക്കാണ് മലേറിയ റിപ്പോര്‍ട്ട് ചെയ്തത്. മൂന്നു പേര്‍ മരിച്ചു.
നമ്മുടെ നാട്ടില്‍ കൊതുകുകള്‍ ജീവനെടുക്കുന്ന അസുഖങ്ങളുടെ കൂട്ടത്തിലേയ്ക്ക് മലേറിയയും. മലമ്പനി അഥവാ മലേറിയ ബാധിക്കുന്നവരുടെ എണ്ണത്തിലെ വര്‍ധനയാണ് ആശങ്ക ഉയര്‍ത്തുന്നത്. 407 പേര്‍ക്കാണ് ഈ വര്‍ഷം രോഗം സ്ഥിരീകരിച്ചത്. 403 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ പോകുകയോ അവിടെ നിന്ന് വരികയോ ചെയ്തവരാണ്. ആരോഗ്യ ജാഗ്രത ആവശ്യപ്പെടുന്നത് രോഗബാധിതരില്‍ നാലുപേര്‍ക്ക് യാതൊരു ഇതര സംസ്ഥാന ബന്ധങ്ങളും ഇല്ലെന്നതിലാണ്. നാട്ടില്‍ പലയിടത്തും മലേറിയ പരത്തുന്ന അനോഫിലസ് പെണ്‍ കൊതുകുകളുടെ സാന്നിധ്യമാണ് ഇത് ചൂണ്ടിക്കാണിക്കുന്നത്. മലിനജലത്തിലാണ് അനോഫിലസ് കൊതുകുകള്‍ പെരുകുന്നത്. ഇതുവരെ മൂന്ന് പേര്‍ മരിച്ചു. ഒര കാലത്ത് ജീവനെടുത്ത് ഭീതി പടര്‍ത്തിയിരുന്ന രോഗമാണ് മലമ്പനി.
1960 കളുടെ അവസാനം പൂര്‍ണമായും കേരളത്തില്‍ നിന്ന് നിര്‍മാജനം ചെയ്ത അസുഖമാണിത്. 1980 കളില്‍ കാസര്‍കോട് വീണ്ടും റിപ്പോര്‍ട്ട് ചെയ്തു. 1990 കളുടെ തുടക്കത്തില്‍ തിരുവനന്തപുരത്ത് വലിയതുറയില്‍ മലേറിയ പൊട്ടിപ്പുറപ്പെട്ടു. പിന്നീടുളള വര്‍ഷങ്ങളില്‍ ഇടയ്ക്കിടയ്ക്ക് രോഗബാധ റിപ്പോര്‍ട്ടു ചെയ്തിരുന്നു. ഒരോ വര്‍ഷവും രോഗബാധിതരുടെ എണ്ണം കൂടുകയാണ്. ഫലപ്രദമായ കൊതുകു നിര്‍മാര്‍ജനം നടപ്പാക്കുകയാണ് പ്രതിവിധിയെന്ന് ആരോഗ്യവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഡങ്കിപ്പനി കേസുകള്‍ ക്രമാതീതമായി ഉയരുന്നതിന് ഇടയിലാണ് മലേറിയയും ആശങ്കയാകുന്നത്.