കോന്നി ആനക്കൂട്ടിലെ ആനകള്‍ക്കുള്ള തീറ്റപ്പുല്ല് തളിര്‍ക്കുന്നത് പത്തനംതിട്ട തണ്ണിത്തോട്ടിലെ വന മേഖലയില്‍. കൃഷി പതിമൂന്നാം വര്‍ഷമെത്തുമ്പോള്‍ വന്‍ വിജയമാണ്. 13 ഹെക്ടറിലാണ് ഇവിടെ തീറ്റപ്പുല്‍ കൃഷി ചെയ്യുന്നത്. വൈദ്യുതി ലൈന്‍ കടന്നുപോകുന്നതിന് താഴെയുള്ള ഭാഗമാണ് തരിശിടാതെ തീറ്റപ്പുല്‍ കൃഷിക്ക് ഉപയോഗിക്കുന്നത്.
ആനകളുടെ പ്രീയപ്പെട്ട പുല്ല് വരുന്നത് തണ്ണിത്തോട് മണ്ണീറയില്‍ നിന്നാണ്. 13 വര്‍ഷം മുന്‍പാണ് തണ്ണിത്തോട് മണ്ണീറയില്‍ വനംവകുപ്പ് പരീക്ഷണാടിസ്ഥാനത്തില്‍ ആനകള്‍ക്കായി തീറ്റപ്പുല്‍കൃഷി തുടങ്ങിയത്.ആദ്യം അഞ്ചേക്കറില്‍ കൃഷി തുടങ്ങി.ഇന്ന് അത് 13ഹെക്ടറിലെത്തി.കോന്നിവനവികാസ് ഏജന്‍സിയുടെ കീഴില്‍ ദേശീയ വനവല്‍ക്കരണ പദ്ധതിയില് ഉള്‍പ്പെടുത്തിയാണ് കൃഷി.രാസവളങ്ങളോ കീടനാശിനികളോ ഇല്ലാതെയാണ് കൃഷി.രാസവളങ്ങള്‍ ഉപയോഗിച്ചാല്‍ ആന തിന്നില്ലെന്ന് കൃഷിക്കാര്‍ പറയുന്നു.ആനക്കൂട്ടിലേക്ക് മാത്രമല്ല മറ്റ് ആനഉടമകളും,ഫാം നടത്തിപ്പുകാരമെല്ലാം ഇവിടെ നിന്നാണ് പുല്ലെടുക്കുന്നത്. 950 കിലോയാണ് ആനക്കൂട്ടിലേക്ക് പോകുന്നത്. വനജ്യോതി എന്ന സംഘമാണ് കൃഷി ചെയ്യുന്നത്.വനജ്യോതിയുടെ തീറ്റപ്പുല്‍ത്തോട്ടം വനത്തിനുള്ളിലാണ്.
മൂന്നുകിലോമീറ്ററോളം ഉള്ളിലെത്തിയാണ് വനജ്യോതിയുടെ പ്രവര്‍ത്തകര്‍ പുല്ലുവെട്ടുന്നത്.ഒരു ഭാഗത്തെ പുല്ലുവെട്ടി മറുഭാഗത്ത് എത്തുമ്പോഴേക്കും ആദ്യം വെട്ടിയ ഭാഗത്ത് പുല്ല് പൂര്‍ണവളര്‍ച്ചയിലെത്തും. . വെട്ടിയെടുക്കുന്ന പുല്ല് കെട്ടുകളാക്കി തൂക്കിയാണ് വില്‍പന.ഇടയ്ക്ക് കാട്ടാനക്കൂട്ടംകയറി തോട്ടം നശിപ്പിക്കും.നിലവില്‍ സോളര്‍ വേലിയുണ്ട്. നടുവത്തുംമൂഴി ഫോറസ്റ്റ് റേഞ്ചിലെ കൊക്കാത്തോട് സ്റ്റേഷന് കീഴിലാണ് പദ്ധതി.