ഉന്നത വിദ്യാഭ്യാസ വകുപ്പിന് കീഴിൽ രാഷ്ട്രീയ ഉച്ചതർ ശിക്ഷാ അഭിയാൻ (RUSA) പ്രോജക്ട് ഡയറക്ടറായിരുന്ന എം.എ. ലാലിന്റെ ഡെപ്യൂട്ടേഷൻ റദ്ദാക്കി സർക്കാർ ഉത്തരവ് പുറത്തിറങ്ങി. സർക്കാർ കോളേജ് അധ്യാപകനായ ലാൽ, ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ ഉന്നത തസ്തികയിൽ സേവനമനുഷ്ഠിക്കുന്നതിനിടെ പാര്‍ട്ടി വാർത്താ ചാനലിൽ അവതാരകനായി പ്രവര്‍ത്തിച്ചു. ഇതിന് പിന്നാലെയാണ് സർക്കാരിന്റെ അടിയന്തിര നടപടി.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അടിസ്ഥാന സൗകര്യ വികസനത്തിനും കോഴ്സുകൾക്കുമായി കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പ്രധാന പദ്ധതിയാണ് 'റൂസ'. ഈ പദ്ധതിയുടെ സംസ്ഥാനത്തെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്ന തസ്തികയിലിരുന്ന് ചാനൽ പരിപാടികൾ അവതരിപ്പിച്ചത് ചട്ടലംഘനമാണെന്ന വിമർശനത്തെ തുടർന്നാണ് ലാലിനെ മാതൃവകുപ്പിലേക്ക് മടക്കി അയക്കാൻ സർക്കാർ തീരുമാനിച്ചത്.