സംഘടന കുറ്റാരോപിതരുടെ കയ്യിലേക്ക് പോകുന്നെന്ന് രാജി വച്ച ‘അമ്മ’ മുന്‍പ്രസിഡന്റ് ശ്വേത മേനോന്‍. പറയാനുള്ളത് തുറന്ന് പറയും. അതിനുള്ള വ്യക്തിത്വമുണ്ട്. പിടിച്ചുനില്‍ക്കാന്‍ പാവകളാകേണ്ട സ്ഥിതിയാണ്. ട്രഷറര്‍ സമിതിയില്‍ നിന്ന് മുങ്ങിയെന്ന് ഉണ്ണി ശിവപാലിനെ ലക്ഷ്യം വച്ച് ശ്വേത വിമര്‍ശിച്ചു. ഈ സമിതി വന്ന 2025 സെപ്റ്റംബര്‍ മുതലുള്ള കണക്ക് കൃത്യമാണ്. ബാബുരാജന്റെ സമിതിലെ കണക്കുകളില്‍ കുഴപ്പമുണ്ടെന്നും ശ്വേത മാധ്യമങ്ങളോടു പറഞ്ഞു.
‘അമ്മ’ ഭരണസമിതി രാജിവച്ച ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു ശ്വേത. . സമിതിക്കെതിരെ അവിശ്വാസപ്രമേയം വന്നതോടെയാണ് രാജി തീരുമാനം. അമ്മ പ്രസിഡന്റ് സ്ഥാനത്തുനിന്ന് ശ്വേത രാജി പ്രഖ്യാപിച്ചിരുന്നു. അനുനയിപ്പിക്കാന്‍ സംഘടനയുടെ ശ്രമം നടത്തി. സമീപകാല വിവാദങ്ങളിൽ നേതൃത്വം താരസംഘടനയ്ക്ക് അവമതിപ്പുണ്ടാക്കി എന്ന് ചൂണ്ടിക്കാട്ടിയാണ് അവിശ്വാസപ്രമേയം. തെറ്റുകള്‍ക്ക് നിരുപാധികം മാപ്പ് പറയണമെന്നും നേതൃത്വം ഒഴിയണമെന്നും ആവശ്യം.അവിശ്വാസ പ്രമേയത്തിന്റെ രേഖ മനോരമ ന്യൂസിന് ലഭിച്ചു.
ദൈനംദിന കാര്യനിർവ്വഹണത്തിലും തർക്കങ്ങൾ പരിഹരിക്കുന്നതിലും നിലവിലെ ഭരണസമിതി പൂർണ്ണമായി പരാജയപ്പെട്ടുവെന്നും വാർഷിക വരവ് ചെലവ് കണക്കുകൾ അവതരിപ്പിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തിയെന്നും പ്രമേയത്തിൽ ആരോപണമുണ്ട്. ഈ സാഹചര്യത്തിലാണ് ഭരണസമിതിയിൽ തങ്ങൾക്ക് പൂർണ്ണമായി വിശ്വാസം നഷ്ടപ്പെട്ടതായി വ്യക്തമാക്കി അംഗങ്ങൾ അവിശ്വാസപ്രമേയം കൊണ്ടുവരുന്നത്.
അതേസമയം, ‘അമ്മ’ ജനറല്‍ ബോഡി ഇന്ന് നടക്കാനിരിക്കെ വിഡിയോ സന്ദേശവുമായി നടന്‍ ഉണ്ണി ശിവപാല്‍. ‘അമ്മ’യില്‍ നീതിനിഷേധമെന്നും ജനറല്‍ ബോഡിയില്‍ എല്ലാം തുറന്നുപറയുമെന്നും വിഡിയോയില്‍ ഉണ്ണി ശിവപാല്‍ പറഞ്ഞു. ഓഫിസ് സ്റ്റാഫിന്റെ പരാതിയില്‍ തന്നെ കേട്ടില്ലെന്നും നിര്‍ബന്ധിത അവധിയില്‍ പ്രവേശിപ്പിച്ചെന്നും സന്ദേശത്തില്‍ പറയുന്നു.
ശ്വേത ഒഴികെയുള്ള പെണ്ണുങ്ങള്‍ തെറ്റുകാരെന്ന് നടി മല്ലിക സുകുമാരന്‍ പ്രതികരിച്ചു. അവരാണ് രാജിവയ്ക്കേണ്ടിയിരുന്നത്. മുതിര്‍ന്ന നടന്‍മാര്‍ മൗനം പാലിക്കരുതായിരുന്നെന്നും മല്ലിക കൂട്ടിച്ചേര്‍ത്തു.