ഓൾ ഇന്ത്യാ പെർമിറ്റ് ബസുകൾക്കുള്ള നികുതി നിരക്കിൽ സംസ്ഥാന സർക്കാർ പ്രഖ്യാപിച്ച വൻ ഇളവ് കേരളത്തിലെ സ്വകാര്യ ബസ് മേഖലയ്ക്ക് പുതിയ ഉണർവ് നൽകുമെന്ന് പ്രതീക്ഷ. നികുതി ഭാരം ഗണ്യമായി കുറച്ചതോടെ കേരളത്തിലെ നികുതി നിരക്ക് ഇപ്പോൾ പോണ്ടിച്ചേരിയിലേതിന് സമാനമായ നിലയിലെത്തിയിരിക്കുകയാണ്. ഇതോടെ നാഗാലാൻഡ്, അരുണാചൽ പ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിൽ രജിസ്റ്റർ ചെയ്തിരിക്കുന്ന മലയാളി ഉടമകളുടെ നൂറിലേറെ ബസുകൾ കേരളത്തിലേയ്ക്ക് തിരിച്ചെത്താൻ വഴിയൊരുങ്ങും.
നിലവിൽ കേരളത്തിൽ ഓൾ ഇന്ത്യാ പെർമിറ്റുള്ളത് 138 ബസുകൾ മാത്രമാണ്. അതേസമയം മലയാളി ഉടമസ്ഥതയിലുള്ള ഏകദേശം 200 ബസുകൾ നാഗാലാൻഡ്, അരുണാചൽ പ്രദേശ്, പോണ്ടിച്ചേരി തുടങ്ങിയ സംസ്ഥാനങ്ങളിലാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. കേരളത്തിലെ ഉയർന്ന നികുതി നിരക്കാണ് ബസ് ഉടമകളെ മറ്റ് സംസ്ഥാനങ്ങളിലേയ്ക്ക് രജിസ്ട്രേഷൻ മാറ്റാൻ പ്രേരിപ്പിച്ചതെന്നാണ് മേഖലയിലെ പ്രതിനിധികൾ പറയുന്നത്.
കേരളത്തിൽ 40 സീറ്റുള്ള ഒരു ടൂറിസ്റ്റ് ബസിന് മൂന്ന് മാസത്തിലൊരിക്കൽ ഏകദേശം 80,000 രൂപ നികുതി അടയ്ക്കേണ്ടിവരുന്ന സാഹചര്യമാണ് നിലവിലുണ്ടായിരുന്നത്. ഇതേ സമയം നാഗാലാൻഡിൽ ഇത് 5,000 രൂപയും അരുണാചൽ പ്രദേശിൽ 2,500 രൂപയും പോണ്ടിച്ചേരിയിൽ 35,000 രൂപയുമാണ്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് പലമടങ്ങ് കൂടുതലായിരുന്ന നികുതി നിരക്കാണ് കേരളത്തിൽ നിന്ന് ബസുകൾ പുറത്തേയ്ക്ക് പോകാൻ പ്രധാന കാരണം.
പുതിയ തീരുമാന പ്രകാരം സാധാരണ ടൂറിസ്റ്റ് ബസുകൾക്ക് സീറ്റൊന്നിന് ഈടാക്കിയിരുന്ന 2,000 രൂപ നികുതി 900 രൂപയായും, സ്ലീപ്പർ ബസുകൾക്ക് സീറ്റൊന്നിന് 3,000 രൂപയായിരുന്നത് 1,500 രൂപയായും കുറയ്ക്കും. നാഗാലാൻഡിലെയും അരുണാചൽ പ്രദേശിലെയും നിരക്കുകളെ അപേക്ഷിച്ച് ഇത് ഇപ്പോഴും കൂടുതലാണെങ്കിലും, ദക്ഷിണേന്ത്യയിലെ ഏറ്റവും കുറഞ്ഞ നികുതി നിരക്കുകളിൽ ഒന്നായിരിക്കും. കൂടാതെ പോണ്ടിച്ചേരിയിലേതിന് സമാനമായ നിരക്കായതിനാൽ കൂടുതൽ ബസുകൾ കേരളത്തിലേയ്ക്ക് രജിസ്ട്രേഷൻ മാറ്റാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.
ബസുകൾ കേരളത്തിലേയ്ക്ക് മടങ്ങിയെത്തുന്നതോടെ സംസ്ഥാനത്തിന് രജിസ്ട്രേഷൻ ഫീസ്, വാഹന നികുതി, ജിഎസ്ടി വിഹിതം, കേന്ദ്ര നികുതി പങ്ക് എന്നിവയിലൂടെ അധിക വരുമാനം ലഭിക്കും. അതോടൊപ്പം ഓൾ ഇന്ത്യാ പെർമിറ്റ് ബസുകളുടെ എണ്ണം വർധിക്കുന്നതോടെ ബംഗളൂരു, ചെന്നൈ, മൈസൂരു തുടങ്ങിയ നഗരങ്ങളിലേയ്ക്കുള്ള യാത്രകളിൽ മത്സരവും വർധിക്കും. ഇത് യാത്രാ നിരക്കുകൾ കുറയാനും യാത്രക്കാർക്ക് കൂടുതൽ സേവനങ്ങൾ ലഭിക്കാനും സഹായിക്കുമെന്നാണ് പ്രതീക്ഷ.
പുതിയ നികുതി ഇളവ് കേരളത്തിലെ ടൂറിസ്റ്റ് ബസ് മേഖലയെ വീണ്ടും സംസ്ഥാനത്തേയ്ക്ക് ആകർഷിക്കുന്ന നിർണായക നീക്കമായി മാറുമെന്നാണ് ബസ് ഉടമകളുടെയും ഗതാഗത മേഖലയിലെ വിദഗ്ധരുടെയും വിലയിരുത്തൽ.