ഇന്ദിരാഗാരന്‍റിയില്‍ പ്രഖ്യാപിച്ചത് പോലെ സംസ്ഥാനത്തെ ആരോഗ്യ ഇന്‍ഷുറന്‍സില്‍ വമ്പന്‍ മാറ്റങ്ങള്‍ക്ക് തുടക്കമിടാന്‍ സര്‍ക്കാര്‍. ഉമ്മന്‍ചാണ്ടി സൗജന്യ ആരോഗ്യ ഇന്‍ഷുറന്‍സ് പദ്ധതി വഴി സംസ്ഥാനത്തെ എല്ലാ കുടുംബങ്ങള്‍ക്കും 25 ലക്ഷം രൂപയുടെ കവറേജ് പ്രഖ്യാപിച്ചു. പദ്ധതിയുടെ പ്രാരംഭ ചെലവുകള്‍ക്കായി 10 കോടിരൂപയും ബജറ്റില്‍ വകയിരുത്തി.
അപ്രതീക്ഷിതമായി ഉണ്ടാകുന്ന ചികില്‍സാച്ചെലവുകള്‍ പല കുടുംബങ്ങളിലും വലിയ സാമ്പത്തിക ബാധ്യതയാണ് വരുത്തിവയ്ക്കുന്നതെന്ന് പറഞ്ഞ മുഖ്യമന്ത്രി, ഇത്തരം ബാധ്യത ലഘൂകരിക്കുന്നതിനും കുടുംബങ്ങള്‍ക്ക് കൈത്താങ്ങാകുന്നതിനുമായാണ് ഉമ്മന്‍ചാണ്ടി ആരോഗ്യ ഇന്‍ഷുറന്‍സ് സൗജന്യമായി നടപ്പിലാക്കുകയെന്ന് വ്യക്തമാക്കി.
സംസ്ഥാനത്തെ എൻഡോസൾഫാൻ ബാധിതർക്ക് അര്‍ഹമായ എല്ലാ ആനുകൂല്യങ്ങളും സര്‍ക്കാര്‍ ലഭ്യമാക്കുമെന്നും ബജറ്റില്‍ മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ദുരിതബാധിതരായ കുടുംബങ്ങളെ സര്‍ക്കാര്‍ ഏറ്റെടുക്കുന്നതിനുള്ള നടപടിയും സ്വീകരിക്കും. മാരക രോഗങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സ ലഭ്യമാക്കാൻ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനം.
സംസ്ഥാനത്തെ മള്‍ട്ടി സ്പെഷല്‍റ്റി ആശുപത്രികൾ, മെഡിക്കൽ കോളജുകൾ, പരിശീലന കേന്ദ്രങ്ങൾ, ഗവേഷണ– ലബോറട്ടറികള്‍, ഡയഗ്നോസിസ് കേന്ദ്രങ്ങള്‍, പുനരധിവാസകേന്ദ്രങ്ങൾ എന്നിവയും രോഗികൾക്കും കൂട്ടിരിപ്പുകാർക്കും ആവശ്യമായ അനുബന്ധ സൗകര്യങ്ങളും സംയോജിപ്പിച്ച് വികസിപ്പിക്കുന്നതിനായി കേരള ഹെൽത്ത് ആൻഡ് ലൈഫ് സയൻസ് സിറ്റി സ്ഥാപിക്കും. ഇതുവഴി ഉയർന്ന നിലവാരത്തിലുള്ള ആരോഗ്യ സേവനങ്ങൾ പൊതുജനങ്ങള്‍ക്ക് നല്‍കാന്‍ കഴിയുമെന്നും മെഡിക്കല്‍ വിദ്യാഭ്യാസത്തിനും ഗവേഷണത്തിനും മെഡിക്കല്‍ ടൂറിസത്തിന്‍റെ പ്രോല്‍സാഹനത്തിനും ഉതകുമെന്നും മുഖ്യമന്ത്രി പ്രതീക്ഷ പ്രകടിപ്പിച്ചു. പദ്ധതിക്കായി 100 കോടി രൂപ വകയിരുത്തി. Click to Read Kerala Budget 2026 Highlights