ലൈറ്റ് മെട്രോ പ്രൊജക്ടിന് പുതുജീവന്‍ പകര്‍ന്ന് ബജറ്റ്. തിരുവനന്തപുരത്തും കോഴിക്കോടും ലൈറ്റ് മെട്രോ പദ്ധതികള്‍ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് മുഖ്യമന്ത്രി വി.ഡി.സതീശന്‍. അടിസ്ഥാന വികസന സൗകര്യത്തില്‍ രണ്ട് നഗരങ്ങളെയും മുന്നിലെത്തിക്കുന്നതിനായി കാലങ്ങളായി വിവിധ സര്‍ക്കാരുകള്‍ വാഗ്ദാനം ചെയ്ത പദ്ധതി, ഈ സര്‍ക്കാര്‍ നടപ്പിലാക്കുമെന്നും ഇതിനായി 20 കോടി രൂപ അനുവദിച്ചതായും മുഖ്യമന്ത്രി പ്രഖ്യാപിച്ചു.
പൂര്‍ണമായും എലവേറ്റഡ് പാതയാണ് ലൈറ്റ്മെട്രോയ്ക്കായുള്ളത്. ഇതിന്‍റെ ഡിപിആര്‍, ഡിഎംആര്‍സി സര്‍ക്കാരിന് നേരത്തെ സമര്‍പ്പിച്ചിരുന്നു. പാപ്പനംകോട് നിന്ന് തുടങ്ങി കഴക്കൂട്ടം വഴിയും ടെക്നോപാര്‍ക്ക് വഴി ഈഞ്ചയ്ക്കല്‍ വരെ എത്തുന്ന 31 കിലോമീറ്ററിനാണ് നേരത്തെ അലൈന്‍മെന്‍റ് തയാറാക്കിയിരുന്നത്. മലബാറിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിായിരുന്നു കോഴിക്കോട്ടെ ലൈറ്റ് മെട്രോ പ്രഖ്യാപിച്ചത്.
ഇതിന് പുറമെ സംസ്ഥാനത്തെ നഗരങ്ങളിലെ പൊതുഗതാഗതം മെച്ചപ്പെടുത്തുന്നതിനായി 'കേരളം അര്‍ബന്‍ ഗ്രോത്ത് മിഷന്‍' പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചു. 100 കോടി രൂപയാണ് ഇതിനായി വകയിരുത്തിയിരിക്കുന്നത്. നഗരങ്ങളിലെ മഴവെള്ള നിയന്ത്രണ പദ്ധതികള്‍ ആവിഷ്കരിക്കുന്നതിനും ശാസ്ത്രീയ മാലിന്യ സംസ്കരണം നടപ്പിലാക്കുന്നതിനും പ്രാധാന്യം നല്‍കും. ഇതിനെല്ലാമായി അര്‍ബന്‍ ചാലഞ്ച് ഫണ്ട് ഫലപ്രദമായി ഉപയോഗപ്പെടുത്തും.
നഗര– തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സുസ്ഥിരത വർദ്ധിപ്പിക്കുന്നതിനും ഭരണ സംവിധാനം പ്രഫഷനലാക്കുന്നതിനുള്ള പരിഷ്കാരങ്ങളും നടപ്പിലാക്കും. യൂണിഫൈഡ‍് മെട്രോപൊളീറ്റന്‍സ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി തിരുവനന്തപുരത്തും കോഴിക്കോടും സ്ഥാപിക്കും. കൊച്ചിയില്‍ നിലവിലുള്ള അതോറിറ്റിയുടെ പ്രവര്‍ത്തനം കാര്യക്ഷമമാക്കുമെന്നും ബജറ്റില്‍ പ്രഖ്യാപനമുണ്ട്. Click to Read Kerala Budget 2026 Highlights