എം.ജി, കാര്‍ഷിക സര്‍വകലാശാല നിയമനങ്ങളില്‍ പിടിമുറുക്കാന്‍ ഗവര്‍ണര്‍. എം.ജിയില്‍ പഠനബോര്‍ഡ് അധ്യക്ഷ നിയമനത്തിലാണ് ലോക്ഭവന്‍റെ ഇടപെടല്‍ എന്ന ആക്ഷേപം ഉയരുന്നത്. കാര്‍ഷിക സര്‍വകലാശാല വിസിയായി ബി.ജെ.പി. അധ്യാപകസംഘടനയിലെ അംഗത്തിനെ നിയമിക്കാനും നീക്കം നടക്കുകയാണ്. 

 

എം.ജി. സര്‍വകലാശാലയില്‍  പഠന ബോര്‍ഡുകളുടെ ചെയര്‍മാന്‍മാരെ നിയമിക്കുന്നതിലാണ് ലോക്ഭവന്‍ കൈകടത്തുന്നു എന്ന പരാതി ഉയരുന്നത്.   പഠനബോര്‍ഡുകളിലേക്ക് സര്‍വകലാശാല നല്‍കിയ പേരുകള്‍ ഗവര്‍ണര്‍ തള്ളി. പുതിയ പട്ടിക ലോക്ഭവന്‍ അയച്ചത് രണ്ടു തവണ സിന്‍ഡിക്കേറ്റും തിരിച്ചയച്ചു. യോഗ്യതയില്ലാത്തവരെ ലോക്ഭവന്‍ പട്ടികയില്‍   ഉള്‍പ്പെടുത്തി എന്നാണ് സിന്‍ഡിക്കേറ്റിലെ ഇടത് അംഗങ്ങള്‍ പറയുന്നത്. വകുപ്പു മേധാവികളാണ് സാധാരണ പഠന ബോര്‍ഡുകളുടെ അധ്യക്ഷസ്ഥാനത്തേക്ക് വരിക.

 

പുറത്തു നിന്നുള്ള അധ്യാപകര്‍, സംഘപരിവാര്‍ രാഷ്ട്രീയത്തോട് ചായ് വുള്ളവര്‍ എന്നിവര്‍ക്ക് ഇടം നല്‍കുന്നു  എന്നാണ് ആക്ഷേപം. സിന്‍ഡിക്കേറ്റ് തിരികെ അയച്ച പട്ടിക പുതിയ വൈസ് ചാന്‍സലര്‍ ചര്‍ച്ചയൊന്നും കൂടാതെ അംഗീരിച്ചു എന്ന പരാതിയും ഉയരുന്നുണ്ട്. കാര്‍ഷിക സര്‍വകലാസാല വിസിയായിരുന്ന ഡോ.ബി.അശോക് ഐ.എ.എസ് മറ്റൊരു വകുപ്പിലേക്ക് മാറിയതോടെയാണ് വിസി നിയമന ചര്‍ച്ചകള്‍ ചൂടുപിടിക്കുന്നത്. ബിജെപി അനുകൂല അധ്യാപക സംഘടനയിലെ അംഗവും വെള്ളാനിക്കര കാര്‍ഷിക കോളജിലെ ഡീനുമായ വ്യക്തിയെ ഗവര്‍ണര്‍ പരിഗണിക്കുന്നു എന്നാണ് വിവരം. എന്നാല്‍സര്‍ക്കാര്‍ നല്‍കുന്ന പട്ടികയില്‍ നിന്നു മാത്രമെ വിസി നിയമനം നടത്താവൂ എന്നാണ് കാര്‍ഷിക സര്‍വകലാശല ചട്ടം പറയുന്നത്. 

 

ഗവര്‍ണര്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതെങ്ങനെയെന്ന ആരോപണവുമായി ഡിവൈഎഫ്ഐ.  ഗവര്‍ണര്‍ നേരിട്ട് ഭരണം തുടങ്ങിയിരിക്കുന്നു.  മുഖ്യമന്ത്രി അറിയാതെ ഉദ്യോഗസ്ഥര്‍ പങ്കെടുക്കുമോയെന്നും മുഖ്യമന്ത്രി മറുപടി പറയണമെന്നും ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ.സനോജ്.

ENGLISH SUMMARY:

A controversy has erupted over the Governor’s alleged intervention in appointments at Mahatma Gandhi University and Kerala Agricultural University. Raj Bhavan is accused of influencing the selection of Board of Studies chairpersons and considering a BJP-linked academic for the Vice-Chancellor post at the Agricultural University. DYFI has strongly criticized the Governor’s actions, alleging overreach and questioning the legality of direct administrative involvement. The issue has sparked a fresh political debate over the autonomy of universities in Kerala.