സിഎംആർഎൽ -എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ മകൾ ടി.വീണ ഇഡി ഓഫീസിൽ ഹാജരായി. കൊച്ചിയിലെ ഇഡി ഓഫീസിൽ ഇന്ന് രാവിലെ 11ന് ഹാജരാകാനായിരുന്നു വീണക്ക് സമൻസിലെ നിർദേശം. വീണയെ അകത്തുവിട്ടത് നടപടിക്രമങ്ങളനുസരിച്ച് മാത്രം. പ്രത്യേകപരിഗണനയില്ല. കാര്‍ അകത്തേയ്ക്ക് കടത്തിവിട്ടില്ല. ഓഫിസിനുമുന്നില്‍ ഇറങ്ങി നടന്ന് വീണ ഉള്ളിലെത്തി. നൽകാത്ത സേവനത്തിന് സിഎംആര്‍എല്‍- കമ്പനി വീണയ്ക്കും, എക്‌സലോജിക് കമ്പനിക്കും 2.78 കോടി രൂപ നൽകിയെന്നാണ് വിവിധ അന്വേഷണ ഏജൻസികൾ കണ്ടെത്തിയത്. ഇക്കാര്യത്തിൽ കള്ളപ്പണ ഇടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി പരിശോധിക്കുന്നത്. ഈ ഘട്ടത്തിൽ വീണയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയില്ല എന്നാണ് വിവരം.
സിഎംആർഎൽ -എക്സാലോജിക് ദുരൂഹ ഇടപാട് കേസിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയൻ്റെ മകൾ ടി.വീണയെ ഉടൻ അറസ്റ്റ് ചെയ്യില്ല. കേസുമായി ബന്ധപ്പെട്ട് ആദ്യമായാണ് വീണ ഇഡിക്ക് മുന്നിൽ ഹാജരാകുന്നത്. നിലവിൽ ലഭിച്ച തെളിവുകളിലും രേഖകളിലും വ്യക്തത വരുത്തുകയാണ് ആദ്യ ഘട്ടത്തിൽ ഇഡി ചെയ്യുക. അന്വേഷണവുമായി സഹകരിക്കാതിരിക്കുക, വിവരങ്ങൾ മറച്ച് വെക്കുക എന്നിവ ചെയ്താൽ മാത്രമാണ് അറസ്റ്റിലേക്ക് ഇഡി കടക്കുക.
ചോദ്യം ചെയ്യപ്പെടുന്ന വ്യക്തി കുറ്റക്കാരനാണെന്ന് അന്വേഷണ ഉദ്യോഗസ്ഥന് ബോധ്യപ്പെട്ടാലും ഇഡി അറസ്റ്റിലേക്ക് കടക്കും. എന്നാൽ ഈ സാഹചര്യങ്ങളൊന്നും നിലവിൽ ഇല്ല എന്നാണ് ഇഡി നിലപാട്. പഴുതടച്ചുള്ള തെളിവുകളുമായി മുന്നോട്ട് പോകാനാണ് അന്വേഷണ സംഘത്തിനുള്ള നിർദേശം. അതിനാൽ തന്നെ ഈ ഘട്ടത്തിൽ വീണയെ അറസ്റ്റ് ചെയ്യാനുള്ള സാധ്യതയില്ല എന്നാണ് വിവരം