നിപ റിസൾട്ട് വിവാദത്തിൽ കോഴിക്കോട് കലക്ടറെ പഴിചാരി ആരോഗ്യ മന്ത്രി കെ മുരളീധരൻ. കലക്ടർക്ക് പരിചയക്കുറവ് ഉണ്ടെന്നും നിപ റിസൽട്ട് വന്നാൽ തന്നെ അറിയിക്കേണ്ടതാണെന്നും മന്ത്രി വിശദീകരിച്ചു. പുണെയില്‍ നിന്നുളള നിപ ഫലം വന്നില്ലെന്ന് മന്ത്രിയും, വന്നെന്ന് കലക്ടറും പറഞ്ഞതോടെ ആരോഗ്യ മന്ത്രി കാര്യങ്ങൾ അറിയുന്നില്ലെന്ന് വിമർശനം ഉയർന്നിരുന്നു.
നിപ ബാധിച്ച് ചികിത്സയിൽ കഴിയുന്ന 43കാരൻ്റെ രോഗം പുണെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വൈറോളജിയും സ്ഥിരീകരിച്ചു എന്ന വാർത്ത ഇന്നലെ ഉച്ചയ്ക്കുശേഷം കോഴിക്കോട്ടെ മാധ്യമപ്രവർത്തകർ റിപ്പോർട്ട് ചെയ്തിരുന്നു. ആറുമണിക്ക് വാർത്ത സമ്മേളനം നടത്തിയ ആരോഗ്യമന്ത്രി പക്ഷേ വിവരമറിഞ്ഞില്ല.
പിന്നാലെ മാധ്യമങ്ങളെ കണ്ട കോഴിക്കോട് കലക്ടർ മാധവിക്കുട്ടി ഉച്ചയോടെ റിസൽട്ട് വന്നുവെന്ന് പറഞ്ഞു. മന്ത്രിയുടെയും കലക്ടറുടെയും പ്രതികരണം വന്നതോടെ മന്ത്രി ഒന്നുമറിയുന്നില്ലേ എന്ന രീതിയിൽ വ്യാപക വിമർശനമുയർന്നു. തുടർന്നാണ് കലക്ടർ വിവരമറിയിച്ചില്ലെന്ന മന്ത്രിയുടെ പഴിചാരൽ.
എന്തായാലും കലക്ടറും മന്ത്രിയും തമ്മിലുള്ള ആശയവിനിമയത്തിൽ വിടവുണ്ടായെന്ന് വ്യക്തമാണ്. എരണം കെട്ടവർ ഭരിക്കുമ്പോൾ അനർഥങ്ങൾ ഉണ്ടാകുമെന്ന പഴയ പ്രസ്താവന സൈബർ കടന്നലുകൾ കുത്തിപ്പൊക്കിയതിന് പിന്നാലെയാണ് റിസൾറ്റ് വിവാദവും മന്ത്രിയെ എയറിൽ ആക്കിയത്.