ജന്മസിദ്ധമായ നർമംകൊണ്ട് കലാരംഗത്ത് സ്വന്തം ഇടമൊരുക്കിയ നടനാണ് സലിം കുമാർ. മലയാള സിനിമയിലെ കോമഡി ടെംപ്ലേറ്റുകൾ പൊളിച്ചെഴുതിയതിൽ ആത്മപരിഹാസവും ജീവിതാനുഭവങ്ങളും ആയുധമാക്കിയ നടൻ. ആദ്യ സിനിമയായ ഇഷ്ടമാണ് നൂറുവട്ടത്തിൽ തുടങ്ങി ദിലീപ് ചിത്രമായ ഭഭബയില്‍ വരെ എത്തിയ മൂന്ന് പതിറ്റാണ്ട് നീണ്ട ചലച്ചിത്രജീവിതം.
ജനനമെന്ന സ്റ്റാർട്ടിങ് പോയന്റിൽ നിന്ന് മരണമെന്ന ഫിനിഷിങ് പോയന്റിലേക്ക് നടത്തുന്ന യാത്രയെന്നാണ് ഈശ്വരാ വഴക്കില്ലല്ലോ എന്ന തന്റെ ആത്മകഥയെ സലിം കുമാർ വിശേഷിപ്പിച്ചത്.1969ലാണ് ആ സ്റ്റാര്‍ട്ടിങ് പോയന്‍റ്. വടക്കൻ പറവൂരിലെ ഗംഗാധരൻ-കൗസല്യ ദമ്പതികളുടെ ഇളയ മകനായി ജനനം. അച്ഛൻ്റെ വരുമാനം നിലച്ച വീട്ടിലെ ദരിദ്ര സാഹചര്യത്തിൽ നിന്ന് വടക്കൻ പറവൂർ സർക്കാർ സ്കൂളിൽ പഠനം. മാല്യങ്കര എസ്.എൻ.എം.കോളജിൽ പ്രീഡിഗ്രിയും എറണാകുളം മഹാരാജാസ് കോളജിൽ നിന്ന് ബിരുദവും നേടി. ഇക്കാലയളവിൽതന്നെ കലാപ്രവർത്തനങ്ങളിൽ സജീവം. എം.ജി സർവകലാശാല യുവജ നോല്‍സവത്തില്‍.
മിമിക്രിയിൽ മൂന്നുതവണ വിജയി.കൊച്ചിൻ കലാഭവനിലും കൊച്ചിൻ സാഗറിലൂടെയും മിമിക്രിയിൽ സജീവമായ സലിമിന് ടെലിവിഷൻ ഷോകളിലും സ്റ്റേജ് പ്രോഗ്രാമുകളിലും തിരക്കേറിയതോടെയാണ് ആദ്യ സിനിമയായ ഇഷ്ടമാണ് നൂറുവട്ടത്തിലേക്ക് വിളിയെത്തുന്നത്. പക്ഷെ സലിമിന് ഈസി വാക്കോവറായിരുന്നില്ല സിനിമ . 97ൽ കലാഭവൻ മണിക്ക് പകരക്കാരനായി നീ വരുവോളം എന്ന ചിത്രത്തിൽ അഭിനയിച്ച തന്നെ ടൈമിങ് ശരിയല്ലെന്ന് പറഞ്ഞ് മടക്കി അയച്ചതിന്റെ വേദന സലിം പിൽക്കാലത്ത് പറഞ്ഞു.
നൂറ്റാണ്ടിൻ്റെ തുടക്കത്തിൽ സത്യമേവ ജയതേയും തെങ്കാശിപ്പട്ടണവും വൻ ഹിറ്റായതോടെയാണ് ചെറുറോളുകളിൽ ഒതുങ്ങിയിരുന്ന സലിമിന് തിരക്കേറിയത്. നടനാകണമെങ്കിൽ ലുക്ക് വേണമെന്ന പൊതുബോധ്യം അംഗീകരിക്കപ്പെട്ട കാലത്ത് ജന്മസിദ്ധമായ നർമംകൊണ്ട് അംഗീകാരം പിടിച്ചുവാങ്ങി സലിം കുമാർ. അതുവരെ കാണാത്ത ശരീരഭാഷയും ഡയലോഗ് ഡെലിവറിയിലൂടെയും പ്രേക്ഷകരെ പൊട്ടിചിരിപ്പിച്ച കഥാപാത്രങ്ങൾ നിരവധി.
ഇതിനിടയിലാണ് തന്റെ റേഞ്ച് വെളിവാക്കുന്ന കഥാപാത്രങ്ങളിലേക്കുള്ള സലിമിന്റെ ചുവടുവയ്പ്പ്. പെരുമഴക്കാലത്തിലെ ആമു എളേപ്പ അതിന് തുടക്കമിട്ടു.ടൈമിങും ടേക്കും ശരിയാകുന്നില്ലെന്ന് പറഞ്ഞ് ഒരിക്കൽ മാറ്റിനിർത്തപ്പെട്ടയിടത്തുനിന്ന് അച്ഛനുറങ്ങാത്ത വീട്ടിലെ സാമുവലിലൂടെ ആദ്യ അംഗീകാരമായി മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന പുരസ്കാരം. 2010-ൽ ആദാമിന്റെ മകൻ അബുവിലൂടെ മികച്ച നടനുള്ള ദേശീയ സംസ്ഥാന പുരസ്കാരവും സലിം നേടി.
2012-ൽ മികച്ച ഹാസ്യനടനുള്ള സംസ്ഥാന പുരസ്‌കാരം സലിമിനായിരുന്നു. ചിത്രം അയാളും ഞാനും തമ്മിൽ. ഇതിനിടയിൽ മൂന്ന് ചിത്രങ്ങളുടെ സംവിധായകനായി. അതിൽ ഗൗരവമേറിയ കറുത്ത ജൂതനിലൂടെ മികച്ച കഥയ്ക്കുള്ള സംസ്ഥാന പുരസ്കാരവും നേടി. കലയോടുള്ള ആത്മാർപണത്തിൽ ആരതി തിയറ്റേഴ്സ് എന്ന നാടകസമിതി തുടങ്ങിയെങ്കിലും വിജയിച്ചില്ല. പലതും പൂർണമായി പറഞ്ഞിട്ടില്ലാത്തതിനാൽ ഈശ്വരാ വഴക്കില്ലല്ലോ എന്ന തന്റെ ആത്മകഥ സമഗ്രമല്ലെന്ന് പറഞ്ഞു സലിം കുമാർ.തന്നിലെ കറകളഞ്ഞ കോൺഗ്രസുകാരനെ സലിം കുമാർ ഒരിടത്തും ഒളിച്ചു കടത്തിയുമില്ല.കരൾ രോഗബാധിതനായി ചികിൽസയിലായിരുന്നപ്പോൾ സാമ്പത്തിക സഹായം ചോദിക്കാൻ മടിച്ചുനിന്ന തന്നെ മോനെ എന്ന് വിളിച്ച് ചേർത്തുപിടിച്ച മാതാ അമൃതാനന്ദമയിയോടുള്ള ആദരവും സലിം കുമാർ പലവട്ടം പറഞ്ഞുപോയി. തനിക്കുണ്ടായ അവഗണന മക്കൾക്കുണ്ടാകരുതെന്ന തികഞ്ഞ ബോധ്യത്തിലും അവരുടെ സിനിമാമോഹത്തിന് പ്രോൽസാഹനം നൽകിയ അച്ഛൻ. മകൻ ചന്തുവിന്‍റെ സിനിമയിലേക്കുള്ള വരവിലും വാർപ്പല്ലാത്ത ലെഗസിയിലും സന്തോഷിച്ചു സലിം കുമാർ.