ഇത്തവണത്തെ ലോകകപ്പ് ഫുട്ബോൾ ടൂർണമെന്റ് പ്ലാസ്റ്റിക് വിമുക്തമായ ഹരിത ലോകകപ്പായി സംഘടിപ്പിക്കാൻ ഫിഫ തീരുമാനിച്ചിരിക്കുകയാണെന്നും, ലോകകപ്പ് വേദികളിലെ മാതൃക നമുക്കും പിന്തുടരാവുന്നതാണെന്നും മുന്‍ മന്ത്രി എംബി രാജേഷ്. നാടെങ്ങും ഉയരുന്ന ഫ്ലെക്സ് ബോർഡുകൾക്ക് പകരം പാരിസ്ഥിതിക ആഘാതം കുറഞ്ഞ ബദൽ മാതൃകകൾ ആലോചിക്കാവുന്നതല്ലേ എന്ന് അദ്ദേഹം ഫെയ്സ്ബുക്കില്‍ കുറിച്ചു.
ലോക പരിസ്ഥിതി ദിനത്തിൽ ഫിഫയുടെ സന്ദേശം പ്രസക്തമാണ്. പ്ലാസ്റ്റിക് വെള്ളക്കുപ്പികൾ സ്റ്റേഡിയങ്ങളിൽ നിരോധിച്ചിട്ടുണ്ട്. ഒറ്റത്തവണ ഉപയോഗിക്കുന്ന പ്ലാസ്റ്റിക്കും (S UP) സ്റ്റേഡിയങ്ങളിലും പരിസരങ്ങളിലുമെല്ലാം നിരോധിച്ചിട്ടുണ്ട്. മത്സരങ്ങൾ നടക്കുന്ന 16 നഗരങ്ങളിലും പുനരുപയോഗിക്കാവുന്ന സൗരോർജ്ജമാണ് ഉപയോഗിക്കുന്നത്. പുറമേ പൊതുഗതാഗതം ശക്തിപ്പെടുത്താനും നിർദ്ദേശിച്ചിട്ടുണ്ട്.
ഓരോ സ്റ്റേഡിയത്തിലെയും മാലിന്യം അവിടെത്തന്നെ സംസ്കരിക്കാനും സൗകര്യങ്ങൾ ഒരുക്കിയിട്ടുണ്ട്.
1000 ഫുട്ബോൾ ഗ്രൗണ്ടുകൾക്ക് തുല്യമായ 2000 ഏക്കറിൽ മരങ്ങൾ വെച്ചുപിടിപ്പിക്കും. അമേരിക്കയിൽ ആകെ 10 ലക്ഷം മരങ്ങൾ. മത്സരങ്ങൾ നടക്കുന്ന 16 നഗരങ്ങളിൽ വേറെയും. 40 ദിവസത്തെ മേള 90 ലക്ഷം ടൺ കാർബൺ ബഹിർഗമനം ഉണ്ടാക്കുമെന്ന് കണക്കാക്കുന്നത്രേ. ആ പാരിസ്ഥിതിക ആഘാതം ലഘൂകരിക്കാനാണ് ഈ നടപടികൾ. ലോകകപ്പ് വേദികളിലെ മാതൃക നമുക്കും പിന്തുടരാവുന്നതാണ്. – എംബി രാജേഷ് കുറിച്ചു.