കൊച്ചി തൃപ്പൂണിത്തുറ ഇടംപാടത്ത് കനത്ത മഴയെത്തുടർന്ന് ജനവാസ മേഖലകളിൽ രൂക്ഷമായ വെള്ളക്കെട്ട്. സ്വകാര്യ വ്യക്തി സ്വാഭാവിക നീരൊഴുക്ക് തടഞ്ഞ് മതിൽ കെട്ടിയതാണ് എട്ടോളം വീടുകൾ വെള്ളത്തിനടിയിലാകാൻ കാരണം. അധികൃതർ തിരിഞ്ഞുനോക്കുന്നില്ലെന്ന ആക്ഷേപവുമായി നാട്ടുകാര്‍ രംഗത്തെത്തി.
കഴിഞ്ഞ നാല് ദിവസമായി ഇടംപാടത്തെ എട്ടോളം കുടുംബങ്ങൾ പൂർണ്ണമായും വെള്ളത്തിലാണ്. വീടുകൾക്കുള്ളിലേക്ക് വെള്ളം കയറിയതോടെ കടുത്ത ദുരിതത്തിലാണ് ഈ മനുഷ്യർ. പലർക്കും വീട്ടിൽ ഭക്ഷണം പോലും ഉണ്ടാക്കാൻ കഴിയാത്ത സാഹചര്യം.
ഒഴുക്കിപ്പോകാൻ ഇടമില്ലാതെ വന്നതോടെ പല വീടുകൾക്ക് ചുറ്റും മഴവെള്ളം കെട്ടിക്കിടക്കുകയാണ്. എന്നാൽ, ഇത്രയും വലിയ ദുരിതം അനുഭവിച്ചിട്ടും അധികൃതർ ആരും തിരിഞ്ഞുനോക്കിയില്ലെന്നാണ് പ്രദേശവാസികളുടെ പരാതി.
ഒരു വർഷം മുമ്പ് സ്ഥലം വാങ്ങുമ്പോൾ തന്നെ പൈപ്പ് മൂടിയ അവസ്ഥയിലായിരുന്നു എന്നാണ് വസ്തുവിന്റെ നിലവിലെ ഉടമസ്ഥൻ പറയുന്നത്. പ്രദേശവാസികളുടെ പ്രതിഷേധം ശക്തമായതോടെ ജില്ലാ കളക്ടരുടെ നേതൃത്വത്തിൽ യോഗം വിളിച്ചിട്ടുണ്ട്.