കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ശസ്ത്രക്രിയ കഴിഞ്ഞ രോഗി ചികില്‍സാപ്പിഴവ് മൂലം മരിച്ചെന്ന് പരാതി. ഇടത് വൃക്കയിലെ കല്ല് നീക്കാന്‍ വലതു വൃക്കയില്‍ ശസ്ത്രക്രിയ നടത്തിയെന്ന് രോഗിയുടെ ബന്ധുക്കള്‍. വാണിമേല്‍ സ്വദേശി റീജിത്താണ് മരിച്ചത്. പരാതിയില്‍ മെഡിക്കല്‍ കോളജ് സൂപ്രണ്ട് ഇന്‍ ചാര്‍ജ് യൂറോളജി വിഭാഗം മേധാവിയോട് റിപ്പോര്‍ട്ട് തേടി. ഡിഎംഒയുടെ സാന്നിധ്യത്തില്‍ റീജിത്തിന്റെ പോസ്റ്റുമോര്‍ട്ടം നടത്താനും തീരുമാനമായി
ഓഗസ്റ്റില്‍ ആദ്യ ശസ്ത്രക്രിയയ്ക്കുശേഷം ഡോക്ടറുടെ വീട്ടിൽ എത്തി പണം നൽകിയെന്ന് മരിച്ച റീജിത്തിന്റെ ഭാര്യാ സഹോദരൻ ഷിബു മനോരമ ന്യൂസിനോട് പറഞ്ഞു. യൂറോളജി വിഭാഗം മേധാവി ആയിരുന്ന ഡോക്ടർ വേണു ഗോപാലിനാണ് പണം നല്‍കിയത്. പണം നൽകാത്തതിനാൽ ആണ് നന്നായി നോക്കാത്തതെന്ന് കരുതിയാണ് അയ്യായിരം രൂപ നൽകിയതെന്നും ഷിബു പറഞ്ഞു
അതേസമയം, ആരോപണത്തിൽ കഴമ്പില്ലെന്ന് ശസ്‌ത്രക്രിയ ചെയ്ത ഡോ. വേണുഗോപാൽ മനോരമ ന്യൂസിനോട് പറഞ്ഞു. രണ്ട് വശത്തും റിജിത്തിന് കല്ലുണ്ട്. പണം നൽകിയിട്ടില്ല. വീട്ടിൽ കൺസൽട്ടിങ് ഇല്ല . സി.ടി സ്കാൻ ഉൾപ്പെടെ എല്ലാ പരിശോധനാഫലങ്ങളുമുണ്ടെന്നും ഡോക്ടര്‍ വ്യക്തമാക്കി.