തിരുവനന്തപുരം മെഡിക്കൽ കോളജിൽ വീണ്ടും സിസ്റ്റം തകരാറിൽ. ഐസിയുവിൽ ചികിൽസയിൽ കഴിഞ്ഞ രോഗിയുടെ കാലിൽ നിന്ന് പുഴുക്കള്‍ ഇറ്റു വീഴുന്നത് ബന്ധുക്കൾ കണ്ടെത്തി. ശസ്ത്രക്രിയ കഴിഞ്ഞ് അഞ്ചാം ദിവസം വാർഡിലേക്ക് മാറ്റിയപ്പോൾ കടുത്ത ദുർഗന്ധം വന്ന് പരിശോധിച്ചപ്പോഴാണ് പുഴുക്കളെ കണ്ടത്. അപകടത്തിൽ പരുക്കേറ്റ് ചികിത്സയിൽ കഴിയുന്ന പാരിപ്പള്ളി സ്വദേശി രാജേന്ദ്രപ്രസാദിനാണ് ദുർഗതി. ശസ്ത്രക്രിയക്ക് ശേഷം ഡോക്ടര്‍മാരോ നഴ്സുമാരോ തിരിഞ്ഞുനോക്കിയില്ലെന്ന് കുടുംബം ആരോപിക്കുന്നു.
കഴിഞ്ഞ മാസം 28ാം തിയ്യതിയാണ് രാജേന്ദ്രപ്രസാദിന് പാരിപ്പള്ളി വച്ച് അപകടം സംഭവിക്കുന്നത്. ആദ്യം പാരിപ്പള്ളി മെഡിക്കൽ കോളജിലും സ്വകാര്യ മെഡിക്കല്‍ കോളജിലും എത്തിച്ചു. ഒടുവിലാണ് തിരുവനന്തപുരം മെഡിക്കൽ കോളജിൽ എത്തിക്കുന്നത്. കാല് ഒടിഞ്ഞു രണ്ടായി പോയിരുന്നു എന്നാണ് കുടുംബം പറയുന്നത്. മെഡിക്കല്‍ കോളജില്‍ എത്തിച്ച്, രാത്രിയോടെ ശസ്ത്രക്രിയ വേണം കമ്പിയിടണം എന്നു പറഞ്ഞു. കമ്പിയിട്ടിട്ട് കുറച്ചുദിവസം ഐസിയുവില്‍ ആയിരുന്നുവെന്നും അവിടെ നിന്ന് വാര്‍ഡിലേക്ക് മാറ്റിയപ്പോള്‍ മകന്‍ കാലിലെ തുണിമാറ്റിയപ്പോളാണ് പുഴുവിനെ കണ്ടതെന്നും കുടുംബം പറഞ്ഞു. കാലില്‍ നിന്നും പുഴുക്കള്‍ ഇറ്റു വീഴുകയായിരുന്നുവെന്നും കുടുംബം വ്യക്തമാക്കി.
മകന്‍ ഡ്യൂട്ടി നഴ്സിനോട് കാര്യം പറഞ്ഞു. അപ്പോള്‍ അത് ഞങ്ങൾ ഡ്രസ് ചെയ്യും കുഴപ്പമില്ല അപ്പോഴേക്കും മാറിക്കോളും പേടിക്കണ്ട എന്ന് പറഞ്ഞിട്ട് മകനെ തിരിച്ചയക്കുകയായികുന്നു എന്നും കുടുംബം ആരോപിക്കുന്നു. ഒരു മണിക്കൂർ കഴിഞ്ഞിട്ടും ആരും വന്നു നോക്കിയില്ല. മകന്‍ വീണ്ടും ചെന്നപ്പോള്‍ മരുന്നു വാങ്ങാന്‍ എഴുതിക്കൊടുത്തു. മരുന്ന് വാങ്ങി കൊടുത്തിട്ട് പോലും വരാം വരാം എന്ന് പറയുന്നത് മാത്രം. ആരും വന്നില്ല. അങ്ങനെ മകന്‍ വീട്ടില്‍ വിളിച്ച് കാര്യം പറയുകയായിരുന്നുവെന്നും കുടുംബം പറഞ്ഞു. രോഗിക്ക് ഇന്‍ഫക്ഷനാകും ഇതേ അവസ്ഥ ഒരുപാട് പേര്‍ക്ക് ഉണ്ടായിട്ടുണ്ട്. ഈച്ച കയറി മുട്ടയിട്ട് പുഴു ആയതാണ് വേറെ കുഴപ്പമില്ല– എന്നാണ് ഡോക്ടര്‍ പറഞ്ഞതെന്നും കുടുംബം പറയുന്നു. പ്രശ്നം ഉണ്ടാക്കിയതോടെ വീണ്ടും ഡ്രസ് ചെയ്തതായും കുടുംബം പറഞ്ഞു.
ALSO READ: മെഡി. കോളജിൽ കട്ടിലിൽ നിന്ന് വീണ് പരുക്കേറ്റ രോഗി മരിച്ചു; കേസെടുത്ത് പൊലീസ് ...
അതേസമയം, തിരുവനന്തപുരം മെഡിക്കൽ കോളജിൽ കട്ടിലിൽ നിന്ന് വീണ് രോഗി മരിച്ച കേസിൽ ഉണ്ടായത് ഗുരുതര വീഴ്ച. മഞ്ഞപ്പിത്തം കാരണം തലച്ചോറിന്റെ താളം തെറ്റി അമിത പ്രതികരണ ശേഷിയുള്ള രോഗിക്ക് കട്ടിലിൽ നിന്ന് വീഴാതിരിക്കാനുള്ള സുരക്ഷാസംവിധാനങ്ങൾ ഒരുക്കിയില്ല. ഉറക്കത്തിനിടെ കട്ടിലിൽ നിന്ന് കമിഴ്ന്നടിച്ച് വീണ രോഗിയുടെ തലയ്ക്ക് ഗുരുതര ക്ഷതമേറ്റാണ് മരണം. ശനിയാഴ്ച വൈകിട്ട് അഞ്ചരയോടെയാണ് അപകടം. ആറു മണിയോടെ മരിച്ചു . മഞ്ഞപ്പിത്തം ബാധിച്ച് അഞ്ചാം വാർഡിൽ ചികിൽസയിൽ കഴിയുമ്പോഴാണ് വിൽഫ്രഡിന്റെ ദാരുണാന്ത്യം