കുഞ്ഞിന്റെ അച്ഛന്‍ അഖില്‍
നെടുമങ്ങാട്ട് രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് മരിച്ച ഒന്നരവയസുകാരന്‍ അനുഭവിച്ചത് കൊടുംപീഡനം. കുട്ടിയെ പ്രതി മര്‍ദിച്ചത് പെറ്റമ്മയുടെ സാന്നിധ്യത്തിലെന്ന് പൊലീസ്. വടികൊണ്ടും കൈകൊണ്ടും മർദിച്ചെന്ന് അമ്മ മൊഴി നല്‍കി. മര്‍ദനം തടയാന്‍ ശ്രമിക്കാത്ത അമ്മ അത് മറച്ചുവച്ച് അഷ്കറിനെ രക്ഷിക്കാനും ശ്രമിച്ചെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. അതേസമയം കുട്ടി മരിച്ച ദിവസം മര്‍ദിച്ചപ്പോള്‍ അമ്മ അടുത്തില്ലായിരുന്നെന്നും മൊഴിയില്‍ പറയുന്നു.
അതേസമയം അഷ്കറിന്റെ ക്രൂരതകളെക്കുറിച്ച് ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്തുവരുന്നത്. ചോറ് കൊടുക്കുമ്പോള്‍ കരഞ്ഞതിനാണ് കുഞ്ഞിനെ അടിച്ചതെന്നാണ് അഷ്കര്‍ പൊലീസിനു മൊഴി നല്‍കിയിരിക്കുന്നത്. മണിക്കൂറുകളോളം നീണ്ട ചോദ്യംചെയ്യലിലാണ് കുഞ്ഞിനെ മര്‍ദിച്ചെന്ന് അഷ്കര്‍ സമ്മതിച്ചത്. കുഞ്ഞിന്റെ ജനനേന്ദ്രിയത്തില്‍ ഉള്‍പ്പെടെ 51 മുറിവുകളാണ് കണ്ടെത്തിയത്.
പ്രതി അഷ്കറും അമ്മ അഖിലയും
അമ്മയ്ക്കും ജീവിതപങ്കാളിക്കുമൊപ്പം രണ്ടുമാസം മുന്‍പാണ് അവന്‍ കരിക്കുഴിയിലെ വാടകവീട്ടിലെത്തിയത്. അന്നുമുതല്‍ അമ്മയുടെ പുതിയ ജീവിതപങ്കാളിയുടെ മര്‍ദനമേറ്റാണ് അവന്‍ പാതിപ്രാണനായി കിടന്നുറങ്ങുന്നത്. നേരിടുന്ന കൊടിയ പീഡനത്തിന്റെയും വേദനയുടേയും മരവിപ്പും നിസഹായതയുമായിരുന്നു അവന്റെ കണ്ണുകളില്‍. അടുത്ത വീട്ടുകാരുമായോ നാട്ടുകാരുമായോ സംസാരിക്കാനോ മുഖത്തു നോക്കാനോ പോലും തയാറാവാത്തവരായിരുന്നു അഖിലയും അഷ്കറും.
കുഞ്ഞ് മരിച്ച ദിവസം തല ഭിത്തിയിലിടിപ്പിച്ചെന്നും അഷ്കര്‍ സമ്മതിച്ചു. പ്രതിയെ തെളിവെടുപ്പിനെത്തിച്ചപ്പോഴും ജനരോഷം ആളിക്കത്തുകയായിരുന്നു, ഒരു കൂസലുമില്ലാതെ കുഞ്ഞുജീവന്‍ ഇല്ലാതാക്കിയ രീതി പ്രതി വിവരിച്ചപ്പോള്‍ കണ്ടുനിന്നവരുടേയും കൈ തരിച്ചു. കുഞ്ഞ് മരിച്ചതിനു പിന്നാലെ തെളിവുകള്‍ നശിപ്പിക്കാനായി അഷ്കറിന്റെ അമ്മയും സഹോദരിയും ശ്രമിച്ചതായും നാട്ടുകാര്‍ പറയുന്നു. കയ്യിലിട്ടിരുന്ന കുഞ്ഞുപ്ലാസ്റ്റര്‍ പറമ്പിലേക്ക് വലിച്ചെറിഞ്ഞതായും കുഞ്ഞുടുപ്പുകള്‍ കത്തിച്ചതായും നാട്ടുകാര്‍ കൂട്ടിച്ചേര്‍ക്കുന്നു.
മൂന്നരമാസം ഗര്‍ഭിണിയായപ്പോഴാണ് അഖില ഭര്‍ത്താവിനേയും ഭര്‍തൃവീടിനേയും ഉപേക്ഷിച്ച് സ്വന്തം വീട്ടിലെത്തിയത്. അധികം വൈകാതെ അഖിലയുടെ ഭര്‍ത്താവ് ആത്മഹത്യ ചെയ്തു. രണ്ടുമാസം മുന്‍പാണ് സ്വന്തം വീട്ടില്‍ നിന്നും അഖില കുഞ്ഞിനേയുംകൊണ്ട് അഷ്കറിനൊപ്പം കരിക്കുഴിയിലെ വാടകവീട്ടിലെത്തിയത്. രണ്ടാനച്ഛന്റെ മര്‍ദനമേറ്റ് ജീവന്‍ നഷ്ടപ്പെട്ട ആ പൈതലിനി ആരുടേയും മര്‍ദനമേല്‍ക്കാതെ അച്ഛനൊപ്പം ശാന്തമായി ഉറങ്ങും. നന്ദിയോട് അച്ഛന് തൊട്ടടുത്ത് കുഞ്ഞുകുഴിമാടത്തില്‍ അവനിനി സുരക്ഷിതനെന്ന് കരുതാം.
കേരളമനസാക്ഷിയെ പിടിച്ചുലച്ച ഒന്നര വയസുകാരന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് നിരവധി പോസ്റ്റുകളാണ് സോഷ്യല്‍മീഡിയകളിലും നിറയുന്നത്. അഷ്കർ ആദ്യഭാര്യ ആമിനയോട് ചെയ്തതും കൊടുംക്രൂരതകളാണ്. ഏതാണ്ട് രണ്ടര വർഷത്തിന് മുമ്പാണ് പാലോട് കരിമൺകോട് സ്വദേശിയായ ആമിനയെ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് പ്രണയത്തിലാവുന്നത്. കല്ലമ്പലം സ്വദേശിയായ ഷെരീഫിന്റേയും ഷൈലയുടെയും മകളാണ് ആമിന. വീട്ടുകാരുടെ എതിർപ്പിനെ മറികടന്ന് വിവാഹം കഴിക്കുകയായിരുന്നു.
ഒരു മാസം പിന്നിടും മുമ്പ് തന്നെ സ്ത്രീധനം ആവശ്യപ്പെട്ടുകൊണ്ട് ആമിനയെ നിരന്തരം ശാരീരികമായി പീഡിപ്പിക്കാന്‍ തുടങ്ങി. ഒരു ദിവസം വീടിന് സമീപത്തുള്ള പൊട്ടക്കിണറ്റിലേക്ക് പിടിച്ച് തളളിയിട്ടെന്നും ഒരു ഫെയ്സ്ബുക്ക് പോസ്റ്റില്‍ പറയുന്നു. വീഴ്ചയുടെ ആഘാതത്തിൽ തലക്കേറ്റ ഗുരുതരമായ പരുക്ക് കാരണം കിടപ്പിലായ ആമിന പിന്നീട് പൂർവ്വസ്ഥിതിയിലേക്ക് മടങ്ങി വന്നിട്ടില്ല. സന്നദ്ധ സംഘടനകളുടെയും രാഷ്ട്രീയ പാർട്ടികളുടെയും ചെറിയ സഹായങ്ങൾ കൊണ്ടാണ് രണ്ടര വർഷമായി ചികിത്സ തേടുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.