ത്യാഗത്തിന്റെ സ്മരണ ഉണർത്തുന്ന പെരുന്നാൾ ദിനത്തിൽ ജീവിതത്തിന്റെ കയ്പ്പേറിയ പരീക്ഷണങ്ങൾ അതിജീവിച്ച് അബ്ദുൽ റഹീം നാട്ടിലെത്തിയപ്പോൾ അത്യാഹ്ലാദത്തിലാണ് കുടുംബവും നാട്ടുകാരും സുഹൃത്തുക്കളും. റഹീമിന്റെ മോചനത്തിനായി രാപ്പകൽ ഭേദമില്ലാതെ പ്രയത്നിച്ച ആക്ഷൻ കമ്മിറ്റിക്ക് ഇത് അഭിമാന നിമിഷമാണ്.
കഴിഞ്ഞ 20 കൊല്ലവും കണ്ണീരോടെ അല്ലാതെ ഈ ഉമ്മ പെരുന്നാൾ ആഘോഷിച്ചിട്ടില്ല. മകൻ ഇല്ലാതെ, അവനെ കാണാതെ എന്താഘോഷിക്കാനാണ്. അതുകൊണ്ടുതന്നെ ഈ പെരുന്നാൾ ഈ ഉമ്മയ്ക്കും മകനും സന്തോഷ പെരുന്നാൾ ആണ്. ഉമ്മയെ കാണുന്നതിനു മുമ്പ് റഹീം മറ്റൊരാളെ കാണാൻ എത്തി. യൂസഫ് കാക്കഞ്ചേരി എന്ന എംബസി ഉദ്യോഗസ്ഥനെ. റഹീമിന്റെ മോചനത്തിനായി തുടക്കം മുതൽ ഒടുക്കം വരെ പ്രയത്നിച്ചവരിൽ പ്രധാനി.
റഹീമിന്റെ വരവ് അറിഞ്ഞ് പുലർച്ചെ മുതൽ തന്നെ കോടമ്പുഴയിലെ വീട്ടിലേക്ക് ആളുകൾ എത്തിത്തുടങ്ങിയിരുന്നു. എല്ലാവർക്കും പെരുന്നാൾ ബിരിയാണി വിളമ്പി സ്നേഹം പങ്കിട്ടാണ് റഹീം സ്വന്തക്കരെ യാത്രയാക്കിയത്.