സംസ്ഥാനത്ത് വ്യാപകമായ മഴ തുടരുന്നു. നാലുജില്ലകളില്‍ യെലോ അലര്‍ട്ട് നല്‍കിയിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് മഴ മുന്നറിയിപ്പ്. കാലവര്‍ഷം അറബികടലിന്‍റെ കൂടുതല്‍ ഭാഗങ്ങളിലേക്ക് കടന്നിട്ടുണ്ട്. വരുന്ന ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ കേരളത്തിലും മണ്‍സൂണ്‍ എത്തിച്ചേരുമെന്നാണ് കരുതുന്നത്. മഴക്കൊപ്പം ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ജാഗ്രതപാലിക്കണമെന്ന നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.
സംസ്ഥാനത്ത് മഴ കനത്തതോടെ ഡെങ്കിപ്പനി, എലിപ്പനി ബാധിതരുടെ എണ്ണം കുതിച്ചുയരുകയാണ്. 670 പേർക്കാണ് ഈ മാസം ഡെങ്കിപ്പനി സ്‌ഥിരീകരിച്ചത്. 2153 പേർക്ക് രോഗബാധ സംശയിക്കുന്നു. ഇന്നലെ മാത്രം 34 പേർക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചു. 115 പേർക്ക് എലിപ്പനി ബാധിച്ചു. 8 പേർ ഈ മാസം മാത്രം മരിച്ചു. ഇടവിട്ടുള്ള മഴയാണ് ഡങ്കി പരത്തുന്ന കൊതുകുകളുടെ എണ്ണം കൂട്ടിയത്. മഴ കനക്കുന്നതോടെ ഡങ്കിപ്പനി ബാധിതരുടെ എണ്ണം വീണ്ടും ഉയരും. ഡങ്കിപ്പനിയും എലിപ്പനിയും വർധിക്കുമ്പോഴും മാലിന്യ നീക്കവും കൊതുകുകളുടെ ഉറവിടം നശീകരണ പ്രവൃത്തികളും മന്ദഗതിയിലാണ്